രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയുടെ വഴികളിലെല്ലാം ‘പോരാട്ടമാണ് ബദല്‍ പൊറോട്ടയല്ല’ബാനര്‍: ഡിവൈഎഫ്ഐ

കൊച്ചി: രാഹുല്‍ ഗാന്ധിയുടെ നയിക്കുന്ന ഭാരത് ജോഡോ യാത്ര സഞ്ചരിക്കുന്ന വഴികളിലെല്ലാം ‘പോരാട്ടമാണ് ബദല്‍. പൊറോട്ടയല്ല’ ബാനര്‍ സ്ഥാപിച്ച് തൃശൂര്‍ ഡിവൈഎഫ്ഐ. ഇതിന്റെ ഭാഗമായി പുതിയ ബാനറുകള്‍ തൃശൂരിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിട്ടുണ്ട്.

കഴിഞ്ഞദിവസം പുതുക്കാട്ടങ്ങാടിയില്‍ സ്ഥാപിച്ച ബാനര്‍ ഭാരത് ജോഡോ യാത്ര കടന്നുപോയ ശേഷം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് രാഹുല്‍ പോകും വഴികളില്‍ എല്ലാം ബാനര്‍ സ്ഥാപിക്കാന്‍ ഡിവൈഎഫ്ഐ തീരുമാനിച്ചതെന്ന് തൃശൂര്‍ ജില്ലാ സെക്രട്ടറി എന്‍വി വൈശാഖന്‍ പറഞ്ഞു.

പുതുക്കാട് സെന്ററില്‍ സ്ഥാപിച്ച ‘പോരാട്ടമാണ് ബദല്‍.. പൊറോട്ടയല്ല’ എന്ന ബാനറാണ് യാത്രയ്ക്ക് കടന്നു പോയതിന് പിന്നാലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊളിച്ച് നീക്കിയത്. കഴിഞ്ഞദിവസം സ്ഥാപിച്ച ഈ ബാനര്‍ സോഷ്യല്‍മീഡിയയിലും വൈറലായിരുന്നു. പുതുക്കാട്ടങ്ങാടിയിലെ ചുവരുകള്‍ക്ക് നാവുണ്ട്. രാഷ്ട്രീയമുണ്ട്. എന്ന ക്യാപ്ഷനോടെയാണ് ബാനറിന്റെ ഫോട്ടോ പ്രചരിച്ചത്.

”ബാനറില്‍ രാഹുല്‍ ഗാന്ധിയെ കുറിച്ച് ഒരു വാക്ക് പോലും എഴുതിയിട്ടില്ല. എന്നിട്ടും ജാഥക്കാരെ അത് പ്രകോപിപ്പിച്ചു. പൊറോട്ട എന്ന വാക്ക് ഇത്രമേല്‍ പ്രകോപിപ്പിക്കാന്‍ എന്തായിരിക്കും കാരണം. ഒന്നുകില്‍ രാഹുല്‍ രാഷ്ട്രീയം പറയണം. അല്ലെങ്കില്‍ പട്ടി ഷോ നിര്‍ത്തണം.”-ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി എന്‍വി വൈശാഖന്‍ പറഞ്ഞു.

ഇന്നലെ ഡിവൈഎഫ്ഐ പുതുക്കാട് സെന്ററില്‍ ഒരു ബാനര്‍ സ്ഥാപിച്ചു. ഇന്ന് ലുഡോ യാത്ര കടന്ന് പോയപ്പോള്‍, ജാഥാംഗങ്ങള്‍ സമാധാനപരമായി അത് പൊളിച്ച് നീക്കി. ആ ബാനറില്‍ ജാഥയെ കുറിച്ചോ, വയനാട് എം.പി.യെ കുറിച്ചോ ഒരു വാക്ക് പോലും എഴുതിയിട്ടില്ല. എന്നിട്ടും ജാഥക്കാരെ അത് പ്രകോപിപ്പിച്ചു. പൊറോട്ട എന്ന വാക്ക് ഇത്രമേല്‍ പ്രകോപിപ്പിക്കുവാന്‍ എന്തായിരിക്കും അതിന്റെ കാരണം..? ജനങ്ങള്‍ ഇനിയും ഇതിങ്ങനെ എഴുതി കൊണ്ടേയിരിക്കും. ‘പോരാട്ടമാണ് ബദല്‍, പൊറോട്ടയല്ല ‘. ഒന്നുകില്‍ അയാള്‍ രാഷ്ട്രീയം പറയണം, അല്ലെങ്കില്‍ ഈ പട്ടി ഷോ നിര്‍ത്തണം, അതു വരെ പറയും.” വൈശാഖന്‍ വ്യക്തമാക്കി.

അതേസമയം, രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ തൃശൂര്‍ ജില്ലയിലെ പര്യടനം പുരോഗമിക്കുകയാണ്. ഇന്ന് രാവിലെ ചാലക്കുടി പേരാമ്പ്രയില്‍ 6:30ന് നിന്നുമാണ് യാത്ര ആരംഭിച്ചത്. തൃശൂരിന് പുറമേ കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകരും യാത്രയില്‍ പങ്കാളികളായി.

Exit mobile version