രാഹുല്‍ഗാന്ധിക്ക് കൈകൊടുക്കാന്‍ വേണ്ടി മണിക്കൂറുകള്‍ കാത്തിരിക്കേണ്ടിവരുന്നത് ഗതികേട്, കോണ്‍ഗ്രസ് വിട്ട് ബിജെപിയിലേക്ക് ചേക്കേറി വയനാട് ഡിസിസി ജനറല്‍സെക്രട്ടറി

BIGNEWSLIVE|BIGNEWSLIVE

കല്‍പ്പറ്റ: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ വയനാട് ഡിസിസി ജനറല്‍സെക്രട്ടറി പിഎം സുധാകരന്‍ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നു. സുധാകരന്റെ പാര്‍ട്ടി മാറ്റം കോണ്‍ഗ്രസിന് വന്‍തിരിച്ചടിയായിരിക്കുകയാണ്.

കോണ്‍ഗ്രസിലുള്ള അവഗണന മൂലമാണ് താന്‍ രാജിവയ്ക്കുന്നതെന്നും ജില്ലാ നേതാക്കള്‍ക്കും പഞ്ചായത്ത് പ്രസിഡന്റിന് പോലും രാഹുല്‍ ഗാന്ധി അപ്രാപ്യനാണെന്നും പിഎ സുധാകരന്‍ പറഞ്ഞു.

താന്‍ ബിജെപിയില്‍ ചേരുന്നത് നരേന്ദ്രമോദിയുടെ വികസന രാഷ്ട്രീയത്തില്‍ ആകൃഷ്ടനായിട്ടാണെന്നും ബിജെപി ഈ കാലഘട്ടത്തിന് അനുയോജ്യമായ പാര്‍ട്ടിയാണെന്നും പിഎം സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ വയനാട്ടില്‍ വരുമ്പോള്‍ കൈകൊടുക്കാന്‍ വേണ്ടി മണിക്കൂറുകള്‍ കാത്തിരിക്കേണ്ടിവരുന്നത് രാഷ്ട്രീയ ഗതികേടാണ്. പഞ്ചായത്തുപ്രസിഡന്റുമാര്‍ക്ക് അദ്ദേഹത്തിനൊപ്പം ഫോട്ടോ പോലും എടുക്കാനാകുന്ന സാഹചര്യമില്ലെന്നും സുധാകരന്‍ പറഞ്ഞു.

രാഹുലിന് സാധാരണക്കാരുമായി സംവദിക്കാന്‍ കഴിയുന്നില്ല. രാഹുല്‍ഗാന്ധി അഞ്ചുവര്‍ഷക്കാലം ജനങ്ങളെ വഞ്ചിച്ചുവെന്നും ഇനിയും അവസരം കൊടുത്താല്‍ വയനാട് നശിച്ചു പോകുമെന്നും സുധാകരന്‍ പറഞ്ഞു.

അമേഠിയില്‍ മത്സരിക്കില്ലെന്ന് വയനാട്ടുകാര്‍ക്ക് ഉറപ്പ് നല്‍കാന്‍ രാഹുല്‍ തയ്യാറുണ്ടോയെന്നും നരേന്ദ്രമോദിയുടെ വികസനം വയനാട്ടിലുമെത്താന്‍ കെ സുരേന്ദ്രന്‍ വിജയിക്കണമെന്നും സുധാകരന്‍ പറഞ്ഞു.

Exit mobile version