നല്ല വിവാഹാലോചനകൾ കൊണ്ടുവരാമെന്ന് പറഞ്ഞ് കൈപ്പറ്റിയത് പതിനായിരം; വിവാഹം നടന്നതുമില്ല; മുഹമ്മദലി കൊപ്പത്തെ ബ്രോക്കർ അബ്ബാസിനെ കൊലപ്പെടുത്തിയതിന് പിന്നിൽ

കൊപ്പം: പാലക്കാട് പട്ടാമ്പിക്കടുത്ത് കൊപ്പം വണ്ടുംതറയിൽ വയോധികനെ പുലർച്ചെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പോലീസിന്റെ വെളിപ്പെടുത്തൽ ഞെട്ടലായി. വണ്ടുംതറ കടുകതൊടി പടിഞ്ഞാറേതിൽ അബ്ബാസാണ് (64) ചൊവ്വാഴ്ച പുലർച്ചെ ആറരയോടെ കൊല്ലപ്പെട്ടത്. കേസിൽ നെല്ലായ മഞ്ചക്കല്ല് കുണ്ടിൽ മുഹമ്മദലിയെ (40) പോലീസ് അറസ്റ്റുചെയ്തു.

അബ്ബാസിന്റെ മരണത്തിന് പിന്നില് സാമ്പത്തിക ഇടപാടിനെ ചൊല്ലിയുള്ള തർക്കമാണെന്ന് മുൻപ് തന്നെ പോലീസ് കണ്ടെത്തിയിരുന്നു. വൈകാതെ തന്നെ പ്രതി മുഹമ്മദലി പിടിയിലാവുകയും ചെയ്തു. വിവാഹദല്ലാളായ അബ്ബാസിന്റെ വീടിനുമുന്നിൽ ഓട്ടോറിക്ഷയിൽ വന്നിറങ്ങിയ മുഹമ്മദലി, അബ്ബാസിനെ വീട്ടിൽനിന്ന് വിളിച്ചിറക്കിയാണ് ആക്രമിച്ചതെന്ന് പോലീസ് പറഞ്ഞു.

കൈയിലുണ്ടായിരുന്ന കത്തിയുപയോഗിച്ച് മുഹമ്മദലി, അബ്ബാസിനെ കുത്തുന്നത് തടയാൻ ശ്രമിച്ച മകൻ ശിഹാബിനും പരിക്കേറ്റിട്ടുണ്ട്. ശിഹാബിന്റെ കൈകൾക്ക് പരിക്കുണ്ട്. സംഭവശേഷം മുഹമ്മദലി ഓട്ടോറിക്ഷയിൽക്കയറി തന്നെയാണ് രക്ഷപ്പെട്ടത്. കുത്തേറ്റ അബ്ബാസിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചി. പിന്നീട് കൊപ്പം എസ്.ഐ. എം.ബി. രാജേഷിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ മണിക്കൂറുകൾക്കകം മുഹമ്മദലിയെ അറസ്റ്റ് ചെയ്തു.

ALSO READ- മാലക്കള്ളന്മാരെ പിടിച്ച വാർത്ത വായിച്ച് പൊട്ടിക്കരഞ്ഞ് വീട്ടമ്മ; തെളിഞ്ഞത് മാല പൊട്ടിച്ച കേസിലെ ദുരൂഹത; സംഭവം ഇടുക്കിയിൽ

അവിവാഹിതനായ മുഹമ്മദലിയിൽ നിന്നും10,000 രൂപ അബ്ബാസ് വാങ്ങിച്ചിരുന്നു. നല്ല കല്യാണ ആലോചനകൾ കൊണ്ടുവരാമെന്നു പറഞ്ഞാണ് മുഹമ്മദലിയിൽ നിന്ന് അബ്ബാസ് പണം വാങ്ങിയത്. എന്നാൽ പണം കൈപ്പറ്റിയ ശേഷം വിവാഹം നടത്താനായി കാര്യമായ ഇടപെടൽ നടത്തിയില്ലെന്നും മുഹമ്മദലി മൊഴിനൽകിയതായി പോലീസ് പറഞ്ഞു.

പണം തിരിച്ചുനൽകാനും അബ്ബാസ് കൂട്ടാക്കിയില്ല. ഇതുമായി ബന്ധപ്പെട്ട് മുമ്പും തർക്കങ്ങൾ ഉണ്ടായിരുന്നെന്നും അതേത്തുടർന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പോലീസ് പറയുന്നു. ജില്ലാ പോലീസ് മേധാവി ആർ വിശ്വനാഥന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. നബീസയാണ് അബ്ബാസിന്റെ ഭാര്യ. മക്കൾ: സുഹറ, സാജിത, ശിഹാബ്, ഇർഷാദ്, സീനത്ത്, അസീസ്, താഹിറ.

Exit mobile version