തട്ടുകടയ്ക്ക് അരലക്ഷം പിഴ; ആലങ്കോട് ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചനിലയിൽ; വിഷം നൽകി കൊലപ്പെടുത്തിയതോ? സംശയിച്ച് പോലീസ്

തിരുവനന്തപുരം: ആലങ്കോട് ചാത്തൻപാറയിലെ കുടുംബാംഗങ്ങളായ എല്ലാവരേയും മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത. ഒരു കുടുംബത്തിലെ അഞ്ചുപേരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ചാത്തൻപറ ജങ്ഷനിൽ തട്ടുകട നടത്തുന്ന കുട്ടൻ എന്ന് വിളിക്കുന്ന മണിക്കുട്ടൻ (52), ഭാര്യ സന്ധ്യ, മക്കളായ അജീഷ് (15), അമേയ (13), മണിക്കുട്ടന്റെ മാതൃസഹോദരിയായ ദേവകി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

നാലുപേർ വിഷം അകത്തുചെന്ന് മരിച്ചനിലയിലും മണിക്കുട്ടൻ തൂങ്ങിമരിച്ചനിലയിലുമായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് മരണവാർത്ത പുറംലോകമറിഞ്ഞത്.

മണിക്കുട്ടൻ വീടിനകത്തെ ഒരു മുറിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. മറ്റുള്ളവർ വിഷം കഴിച്ച് വീടിന്റെ തറയയിൽ വീണ് മരിച്ചനിലയിലും. കൂട്ടആത്മഹത്യയാണെന്ന് പ്രാഥമികമായി സംശയിക്കുന്നുണ്ടെങ്കിലും, മറ്റുള്ളവർക്ക് വിഷം നൽകിയ ശേഷം മണിക്കുട്ടൻ തൂങ്ങി മരിച്ചതാണോ എന്നകാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. ഇക്കാര്യത്തിൽ പോലീസ് അന്തിമ നിഗമനത്തിലെത്തിയിട്ടില്ല.

ALSO READ- ആരോഗ്യത്തിനും ഉന്മേഷത്തിനും വിട്ടുവീഴ്ച വേണ്ട, ശീലമാക്കാം ശബരി കോഫി

മണിക്കുട്ടൻ നടത്തിയിരുന്ന തട്ടുകടയ്ക്ക് കഴിഞ്ഞദിവസം അരലക്ഷം പിഴ ചുമത്തിയിരുന്നു. സാമ്പത്തിക ബാധ്യതയുള്ള മണിക്കുട്ടന്റെ തട്ടുകടയ്ക്ക് പഞ്ചായത്തിന്റെ ഫുഡ് ആൻഡ് സേഫ്റ്റി വിഭാഗം നടത്തിയ പരിശോധനയിലാണ് പിഴ ചുമത്തിയത്. തുടർന്ന് തൊട്ടടുത്ത ദിവസമാണ് മണിക്കുട്ടൻ ഉൾപ്പടെ കുടുംബത്തിലെ അഞ്ച് പേരെ വീട്ടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തുന്നത്. കടയിലെ ജീവനക്കാരൻ ശനിയാഴ്ച രാവിലെ വീട്ടിലെത്തി മണിക്കുട്ടനെ വിളിക്കാൻ ശ്രമിച്ചപ്പോഴാണ് സംഭവം അറിയുന്നത്.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)

Exit mobile version