മതവിദ്വേഷ പ്രസംഗം: പിസി ജോര്‍ജ് അറസ്റ്റില്‍

തിരുവനന്തപുരം: വിദ്വേഷ പ്രസംഗ കേസില്‍ പിസി ജോര്‍ജ് അറസ്റ്റില്‍. വെണ്ണലയിലെയും തിരുവനന്തപുരത്തെയും വിദ്വേഷ പ്രസംഗത്തിലാണ് അറസ്റ്റ്. വെണ്ണല കേസില്‍ നടപടികള്‍ പൂര്‍ത്തിയായാല്‍ പിസി ജോര്‍ജിനെ വിഴിഞ്ഞം പോലീസിന് കൈമാറും. പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകാന്‍ വിഴിഞ്ഞം പോലീസ് കൊച്ചിയിലെത്തിയിട്ടുണ്ട്. സിഐ പ്രജീഷ് ശശിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കൊച്ചിയിലെത്തിയത്.

വെണ്ണലയിലെ വിദ്വേഷ പ്രസംഗക്കേസില്‍ ചോദ്യം ചെയ്യിലിനായി പിസി ജോര്‍ജ് പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരായിരുന്നു. മകന്‍ ഷോണ്‍ ജോര്‍ജിനൊപ്പമാണ് പിസി ജോര്‍ജെത്തിയത്. നിയമം പാലിക്കുമെന്ന് ജോര്‍ജ് മാധ്യമങ്ങളോട് പറഞ്ഞു. പിസി ജോര്‍ജിനെ പിന്തുണച്ച് ബിജെപി പ്രവര്‍ത്തകരും പ്രതിഷേധവുമായി പിഡിപി പ്രവര്‍ത്തകരും പാലാരിവട്ടത്ത് ഒത്തുകൂടിയത് സംഘര്‍ഷ സാധ്യത സൃഷ്ടിച്ചിരുന്നു. തുടര്‍ന്ന് പിഡിപി പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് മാറ്റുകയായിരുന്നു.

വിദ്വേഷ പ്രസംഗക്കേസില്‍ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച ഹര്‍ജി അംഗീകരിച്ചുകൊണ്ടാണ് തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് കോടതി പിസി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയത്. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും കോടതി വ്യക്തമാക്കി.

അതേസമയം പ്രീണന രാഷ്ട്രീയത്തിന്റെ രക്തസാക്ഷിയാണ് പിസി ജോര്‍ജെന്ന് അദ്ദേഹത്തിന്റെ മകന്‍ ഷോണ്‍ ജോര്‍ജ് പറഞ്ഞു. ഇവിടത്തെ മത, ജാതി സ്പര്‍ധ വളര്‍ത്തിക്കൊണ്ട് വോട്ടു നേടാനുള്ള ശ്രമമാണ് സര്‍ക്കാരിന്റേത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ളതാണ് ഇപ്പോഴത്തെ നടപടി. തൃക്കാക്കര ഉപതെരഞ്ഞടുപ്പു കഴിഞ്ഞിരുന്നെങ്കില്‍ അറസ്റ്റും എഫ്‌ഐആറും ഉണ്ടാവില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

നിയമം പാലിക്കുന്നതിനാണ് കോടതി നിര്‍ദേശം പാലിച്ച് പോലീസ് സ്റ്റേഷനില്‍ ഹാജരായത്. ജാമ്യം കിട്ടിയതിനാല്‍ ജാമ്യ ഉപാധി അനുസരിച്ചാണ് ഹാജരായത്. കോടതിയെ അനുസരിച്ചു മാത്രമേ മുന്നോട്ടു പോകൂ. കീഴ്‌ക്കോടതി മുന്‍കൂര്‍ ജാമ്യം റദ്ദാക്കിയതിനാല്‍ മേല്‍ക്കോടതിയെ സമീപിക്കും.

ഇവിടെ ഹാജരാകുമ്പോള്‍ ഇങ്ങനെ ഒരു കുരുക്കുണ്ട് എന്നു കൃത്യമായി അറിഞ്ഞാണ് ഹാജരായത്. എന്നിരുന്നാലും കോടതിയെ അനുസരിച്ചു മാത്രം മുന്നോട്ടു വരികയായിരുന്നു. കേരള പോലീസിന് ഇത്ര അധികം സംവിധാനം ഉണ്ടായിട്ടും ഇത്ര ദിവസം അറസ്റ്റു ചെയ്‌തോ എന്നും ഷോണ്‍ ചോദിച്ചു. ജാമ്യം റദ്ദാക്കിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും ഷോണ്‍ ജോര്‍ജ് പറഞ്ഞു.

Exit mobile version