ഹൃദ്വിൻ വെള്ളത്തിനടിയിലുള്ളത് അറിഞ്ഞില്ല; വർഷങ്ങൾക്ക് മുമ്പ് ഹൃദയാഘാതം മൂലം പിതാവ് മരിച്ച അതേദിനത്തിൽ മകന് ദാരുണമരണം; കണ്ണീരായി ആഷ്മിനും

വാണിമേൽ: 10 വർഷംമുമ്പ് ഹൃദയാഘാതംമൂലം പിതാവ് മരിച്ച അതേദിനത്തിൽ മകന് ദാരുണമരണം. വിലങ്ങാട് പുഴയിൽ ഹൃദ്വിൻ, ബന്ധുവായ ആലപ്പാട്ട് ആഷ്മിൻ എന്നിവരാണ് ശനിയാഴ്ച കൂടല്ലൂർ കയത്തിൽ മുങ്ങിമരിച്ചത്. ഹൃദ്വിന്റെ സഹോദരി ഹൃദ്യയെ രക്ഷിച്ചു. വിലങ്ങാട് പരേതനായ കൂവത്തോട്ട് പേപ്പച്ചന്റെയും മെർലിയുടെയും മകനാണ് ഹ്യദ്വിൻ (21). മെർലിയുടെ സഹോദരി മഞ്ജുവിന്റെയും ആലപ്പാട്ട് സാബുവിന്റെയും മകളാണ് ആഷ്മിൻ (14).

ബംഗളൂരുവിൽ നിന്നും വിഷു-ഈസ്റ്റർ അവധി ആഘോഷിക്കാനായി വിലങ്ങാടുള്ള ബന്ധുവീട്ടിൽ എത്തിയതായിരുന്നു ഹൃദ്വിനും കുടുംബവും. ഇതിനിടെയാണ് അപകടമുണ്ടായത്. പത്തുവർഷംമുമ്പ് ഏപ്രിൽ 16-നാണ് ഹൃദ്വിന്റെ അച്ഛൻ കൂവത്തോട്ട് പേപ്പച്ചൻ ഹൃദായാഘാതംമൂലം മരിച്ചത്. പിതാവിന്റെ മരണശേഷമാണ് ഹൃദ്വിന്റെ കുടുംബം ബംഗളൂരുവിലേക്ക് താമസംമാറ്റിയത്. സ്‌കൂൾ, കോളേജ് പഠനകാലത്ത് മിടുക്കനായ വിദ്യാർത്ഥിയായിരുന്നു ഹൃദ്വിൻ.

രാവിലെ പതിനൊന്നോടെ വിലങ്ങാട് അങ്ങാടിക്കടുത്തെ പമ്പ് ഹൗസിന് സമീപത്തെ കൂടല്ലൂർ കയത്തിലാണ് അപകടം. ഇതിനുസമീപം താമസിക്കുന്ന മാതൃസഹോദരി മഞ്ജുവിന്റെ വീട്ടിലേക്ക് വന്നതായിരുന്നു ഹൃദ്വിനും ഹൃദ്യയും. അരിവരും ആഷ്മിനൊപ്പം കുളിക്കാനിറങ്ങുന്നതിനിടയിൽ കാൽവഴുതി കയത്തിൽ പോയതാണെന്ന് സംശയിക്കുന്നു. തടയണ കെട്ടിയതിനാൽ മൂന്നാൾ ഉയരത്തിൽ വെള്ളമുണ്ടായിരുന്നു. ഹൃദ്വിന്റെ അമ്മ മെർലിന്റെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ആദ്യം ആഷ്മിനെയും പിന്നീട് ഹൃദ്യയെയും കരക്കെത്തിച്ചു. പിന്നീടാണ് ഒരാൾകൂടി വെള്ളത്തിലുണ്ടെന്ന് അറിഞ്ഞത്. തടയണയിൽനിന്ന് വെള്ളം ഒഴുക്കിയും മറ്റുമാണ് ഹൃദ്വിനെ കരക്കെത്തിച്ചത്. കരക്കെത്തിച്ചപ്പോൾത്തന്നെ മരിച്ചിരുന്നു.

ബാംഗ്ലൂരിൽ സിഎ വിദ്യാർത്ഥിയാണ് ഹൃദ്വിൻ. വിലങ്ങാട് സെയ്ന്റ് ജോർജ് ഹൈസ്‌കൂൾ വിദ്യാർത്ഥിനിയാണ് ആഷ്മിൻ. അമീഷ, എയ്മിൻ എന്നിവർ സഹോദരങ്ങളാണ്. ഇരുവരുടെയും സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് വിലങ്ങാട് സെയ്ന്റ് ജോർജ് ഫൊറോനാ പള്ളി സെമിത്തേരിയിൽ.

ALSO READ- വിഷു-ഈസ്റ്റർ അവധിക്ക് അമ്മ വീട്ടിൽ പോകുന്നതുമായി ബന്ധപ്പെട്ട് തർക്കം; കോട്ടയത്ത് പന്ത്രണ്ടുകാരൻ ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്തി; ദാരുണമരണം

വിലങ്ങാട് വാണിമേൽപ്പുഴയും നരിപ്പറ്റ പഞ്ചായത്തിന്റെ വാളൂക്കുപുഴയും സംഗമിക്കുന്ന കൂടല്ലൂർ കയത്തിലാണ് അപകടമുണ്ടായത്. വാണിമേൽപ്പുഴയുടെ വിവിധ ഭാഗങ്ങളിലെ കയങ്ങൾ നിരന്തരം അപകടം വിതയ്ക്കുന്നുണ്ട്.കുളിക്കാനിറങ്ങിയതിനിടെ കയത്തിൽ പെട്ടാണ് അപകടമുണ്ടായതെന്നാണ് കരുതുന്നത്. വിലങ്ങാട് പമ്പ്ഹൗസിനടുത്തുവെച്ച് ബഹളം കേട്ടതോടെ വിലങ്ങാട് അങ്ങാടിയിൽനിന്ന് ആളുകൾ കുതിച്ചെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ബിനോയ് തോമസ് ചിലമ്പിക്കുന്നേൽ, ബിനീഷ് എബ്രഹാം നാഗതിങ്കൽ, സോയൂസ് പുളിക്കൽ, ലിബിൻ പുത്തൻപുരയിൽ, കെഎൻ പ്രകാശ് എന്നിവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.

അതേസമയം, വള്ളത്തിൽ മുങ്ങി പൊങ്ങിയ ആഷ്മിനെ കരയ്‌ക്കെത്തിച്ചപ്പോൾ ജീവനുണ്ടായിരുന്നു. കിലോമീറ്ററുകൾ അകലെയുളള കല്ലാച്ചിയിലെ സ്വകാര്യാശുപത്രിയിൽ എത്തിയ ശേഷമാണ് മരിച്ചത്. വാണിമേൽ പരിസരത്ത് മതിയായ ചികിത്സാസൗകര്യമുണ്ടായിരുന്നുവെങ്കിൽ കൃത്യസമയത്ത് കുട്ടിയെ രക്ഷിക്കാൻ സാധിക്കുമായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. മൃതദേഹങ്ങൾ വടകര ആശുപത്രിയിലാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്.

നരിപ്പറ്റ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി, തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെപി വനജ, സ്ഥിരംസമിതി ചെയർമാൻ ഷാജു പ്ലാക്കൽ, മെമ്പർ അൽഫോൺസാ റോബിൻ, സിപിഎം ഏരിയാ സെക്രട്ടറി പിപി ചാത്തു, വിലങ്ങാട് ലോക്കൽ സെക്രട്ടറി എൻപി വാസു, കെപി രാജീവൻ എന്നിവർ കല്ലാച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തി.

കെ മുരളീധരൻ എംപി, കെപിസിസി മുൻ പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർ മരിച്ചവരുടെ വീടുകൾ സന്ദർശിച്ച് അനുശോചനമറിയിച്ചു.

Exit mobile version