ഹൃദ്രോഗ ചികിത്സയ്ക്കായുള്ള ട്രെയിന്‍ യാത്രയ്ക്കിടെ സീറ്റും വൈദ്യ സഹായവും ലഭിച്ചില്ല; കണ്ണൂര്‍ സ്വദേശികളുടെ ഒരു വയസുകാരി മകള്‍ക്ക് അമ്മയുടെ മടിയില്‍ കിടന്ന് ദാരുണാന്ത്യം

സീറ്റിനും ഹൃദ്രോഗിയായ മകളുടെ വൈദ്യസഹായത്തിനും വേണ്ടി നിരവധി തവണ അഭ്യര്‍ത്ഥിച്ചിട്ടും സഹായത്തിനായി ആരും എത്തിയിരുന്നില്ല.

മലപ്പുറം: ട്രെയിന്‍ യാത്രയ്ക്കിടെ കൃത്യമായ സഹായം ലഭിക്കാതെ ഹൃദ്രോഗബാധിതയായ ഒരു വയസ്സുകാരി മാതാവിന്റെ മടിയില്‍ കിടന്നു മരിച്ചു. കണ്ണൂര്‍ ഇരിക്കൂര്‍ കെസി ഹൗസില്‍ ഷമീര്‍ – സുമയ്യ ദമ്പതികളുടെ മകള്‍ മറിയം ആണ് മരിച്ചത്. സീറ്റിനും ഹൃദ്രോഗിയായ മകളുടെ വൈദ്യസഹായത്തിനും വേണ്ടി നിരവധി തവണ അഭ്യര്‍ത്ഥിച്ചിട്ടും സഹായത്തിനായി ആരും എത്തിയിരുന്നില്ല. ടിക്കറ്റ് പരിശോധകരാകട്ടെ, അടുത്ത കോച്ചിലേക്ക് മാറണമെന്ന് ആവശ്യപ്പെട്ട് ഓരോ സ്റ്റേഷനിലും ഇറക്കിവിടുകയായിരുന്നെന്നും കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു.

ഇന്നലെ രാത്രി പതിനൊന്നരയോടെ കുറ്റിപ്പുറം റെയില്‍േവ സ്റ്റേഷനിലെത്തിയ മംഗലാപുരം – തിരുവനന്തപുരം മാവേലി എക്‌സ്പ്രസിലാണ് സംഭവം. കണ്ണൂരില്‍നിന്നു കയറി, കുറ്റിപ്പുറം വരെയുള്ള യാത്രയ്ക്കിടെ കുട്ടി പനി കൂടി തളര്‍ന്നു പോവുകയായിരുന്നു. കുറ്റിപ്പുറത്തിനടുത്ത് യാത്രക്കാര്‍ അപായച്ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തി ആംബുലന്‍സില്‍ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തും മുന്‍പേ കുട്ടി മരിച്ചിരുന്നെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയില്‍ ഒരു മാസം മുന്‍പ് കുഞ്ഞ് മറിയമിന് ഹൃദയശസ്ത്രക്രിയ നടത്തിയിരുന്നു. ഇന്നലെ പനി ബാധിച്ചപ്പോള്‍ ഇരിക്കൂറിലെ ഡോക്ടറെ കാണിച്ചു. ശ്രീചിത്രയില്‍ വിളിച്ചപ്പോള്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുവരാന്‍ പറയുകയായിരുന്നു. ഉടന്‍ തന്നെ ഓടിപ്പിടഞ്ഞ് റെയില്‍വേ സ്റ്റേഷനിലെത്തിയെങ്കിലും ജനറല്‍ ടിക്കറ്റാണ് ലഭിച്ചത്. തിരക്കേറിയ ബോഗിയില്‍ കൊണ്ടുപോകുന്നത് നില വഷളാക്കുമെന്നതിനാല്‍ സ്ലീപ്പര്‍ കോച്ചില്‍ കയറി. എന്നാല്‍, ടിക്കറ്റ് പരിശോധകര്‍ ഓരോ കോച്ചില്‍നിന്നും ഇറക്കിവിടുകയായിരുന്നു.

ഒടുവില്‍ സുമയ്യ കുട്ടിയുമായി ലേഡീസ് കംപാര്‍ട്ട്‌മെന്റിലും ഷമീര്‍ ജനറല്‍ കംപാര്‍ട്ട്‌മെന്റിലും കയറി. കുട്ടിയുടെ അവസ്ഥ കണ്ട സഹയാത്രികര്‍ കുറ്റിപ്പുറത്തിനടുത്ത് യാത്രക്കാര്‍ ചങ്ങല വലിച്ചുനിര്‍ത്തിയാണ് ആശുപത്രിയിലേക്ക് കുഞ്ഞിനെ കൊണ്ടുപോയത്. ആര്‍പിഎഫ് അംഗങ്ങള്‍ ജനറല്‍ കംപാര്‍ട്ട്‌മെന്റിലെത്തി അന്വേഷിക്കുമ്പോഴാണ് ഷമീര്‍ വിവരം അറിയുന്നത്.

Exit mobile version