പരിക്കോ മരണമോ സംഭവിച്ചേനെ, കുറ്റം ചെയ്തവരെ ന്യായീകരിക്കുന്നത് അധാർമ്മികത; ലിഫ്റ്റ് കൊടുത്ത ഓട്ടോഡ്രവർക്ക് എതിരായ നടപടിയിൽ എംവിഡി

തിരുവനന്തപുരം: വിദ്യാർത്ഥികളെ സൗജന്യമായി സ്‌കൂളിലെത്തിച്ച പെട്ടി ഓട്ടോറിക്ഷയ്ക്ക് എതിരെ എടുത്ത നടപടിയിൽ വിശദീകരണവുമായി മോട്ടോർ വാഹനവകുപ്പ് രംഗത്ത്. സ്‌കൂൾ തുറന്ന ദിവസത്തിൽ കെഎസ്ആർടിസി ബസ് ലഭിക്കാത്തതിനെ തുടർന്ന് വിഷമിച്ച ബാലരാമപുരത്തെ വിദ്യാർത്ഥികളെ പെട്ടി ഓട്ടോയിൽ കയറ്റി സ്‌കൂളിലെത്തിച്ച സംഭവം വാർത്തയായിരുന്നു. ഇതിന് പിന്നാലെയാണ് നിയമലംഘനത്തിന് ഡ്രൈവർക്ക് എതിരെ വകുപ്പ് നടപടി എടുക്കുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തത്. ഇതിനെതിരെ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തിയിരുന്നു.

അതേസമയം, ഡ്രൈവറുടേത് നിയമലംഘനമാണെന്നും അപകടകരമായി വിദ്യാർത്ഥികളെ വാഹനത്തിൽ കയറ്റിയത് ശിക്ഷാർഹമായ കുറ്റമാണെന്നുമാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ വകുപ്പ് വിശദീകരിക്കുന്നത്.

ഗുഡ്‌സ് ഓട്ടോയിലെ പിറകിലെ കുട്ടികളെ ശ്രദ്ധിക്കാൻ ഓട്ടത്തിനിടയിൽ ഡ്രൈവർക്ക് പറ്റില്ല. ശരിയായ ഒരു കൈപ്പിടിപോലുമില്ലാതെയാണ് കുട്ടികൾ ആ വണ്ടിയിൽ യാത്ര ചെയ്തിരുന്നത്. വാഹനം പെട്ടന്ന് ബ്രേക്ക് ചെയ്യേണ്ടി വരികയോ വെട്ടിത്തിരിക്കുകയോ ചെയ്യുമ്പോഴോ ഒരു കുട്ടിയുടെ ബാലൻസ് തെറ്റിയാൽ അടുത്തയാളെ പിടിച്ച് രക്ഷപ്പെടുവാൻ ശ്രമിക്കുന്നത് ഒരു ചെയിൻ റിയാക്ഷന്റെ ഫലം ചെയ്യുകയും ആ അപകടത്തിന്റെ ദാരുണ ഭാവം നമ്മുടെ സങ്കല്പങ്ങൾക്കും അപ്പുറത്തായിരിക്കും എന്നുള്ള കാര്യം വിസ്മരിക്കരുതെന്ന് എംവിഡി കുറിക്കുന്നു.

ഏറ്റവും വിലപ്പെട്ടതാണ് കുട്ടികളുടെ ആരോഗ്യവും ജീവനും. അതിനാൽ ഏറ്റവും മുന്തിയ പരിഗണന തന്നെ കുട്ടികൾക്ക് നാം റോഡിൽ നൽകണം. അറിവില്ലായ്മയല്ല അത് അവകാശമാക്കുവാൻ ശ്രമിക്കുന്നവരാണ് യഥാർത്ഥ ദുരന്ത വ്യാപാരികളെന്നും എംവിഡി പോസ്റ്റ് ചെയ്ത കുറിപ്പിൽ പറയുന്നു.

ALSO READ- രണ്ടു മക്കളും ഉക്രൈനിൽ മെഡിക്കൽ വിദ്യാർത്ഥികൾ; ആശങ്കയോടെ പാലക്കാട്ടെ മാതാപിതാക്കൾ

കുറിപ്പിന്റെ പൂർണരൂപം’

പെട്ടി ഓട്ടോക്കെതിരെ നടപടി –
നിയമ ലംഘനത്തിന് ചൂട്ടുപിടിക്കണോ?
സ്‌കൂൾ കുട്ടികളെ ഗുഡ്‌സ് ഓട്ടോയിൽ കുത്തി നിറച്ച് അപകടകരമായികയറ്റി കൊണ്ടുപോയ ഡ്രൈവർക്കെതിരെ മോട്ടോർ വാഹന വകുപ്പ് നിയമ നടപടികൾ സ്വീകരിച്ചിരുന്നു.
കുട്ടികളെ സഹായിക്കാൻ വേണ്ടി ഡ്രൈവർ ചെയ്ത ഒരു പുണ്യ പ്രവർത്തിക്ക് വകുപ്പ് ഇങ്ങനെ ശിക്ഷ നൽകാമോ എന്നാണ് ചിലരുടെ ചോദ്യം.
വളരെ ചെറിയ ചരക്കുകൾ കയറ്റാൻ മാത്രം ഡിസൈൻ ചെയ്യപ്പെട്ടിട്ടുള്ള stability തീരെ കുറഞ്ഞ പെട്ടി ഓട്ടോറിക്ഷയിൽ കേവലം ഒരടി മാത്രം ഉയരമുള്ള പുറകിലെ ചരക്ക് കയറ്റുന്ന പെട്ടിയിൽ കാലികളേക്കാൾ മോശമായി യാത്ര നടത്തിയതിനെ ന്യായീകരിക്കുന്ന അജണ്ടയെ എങ്ങിനെ ന്യായീകരിക്കും.

ഗുഡ്‌സ് ഓട്ടോയിലെ പിറകിലെ കുട്ടികളെ ശ്രദ്ധിക്കാൻ ഓട്ടത്തിനിടയിൽ ഡ്രൈവർക്ക് പറ്റില്ല. ശരിയായ ഒരു കൈപ്പിടിപോലുമില്ലാതെയാണ് കുട്ടികൾ ആ വണ്ടിയിൽ യാത്ര ചെയ്തിരുന്നത്. വാഹനം പെട്ടന്ന് ബ്രേക്ക് ചെയ്യേണ്ടി വരികയോ വെട്ടിത്തിരിക്കുകയോ ചെയ്യുമ്പോഴോ ഒരു കുട്ടിയുടെ ബാലൻസ് തെറ്റിയാൽ അടുത്തയാളെ പിടിച്ച് രക്ഷപ്പെടുവാൻ ശ്രമിക്കുന്നത് ഒരു ചെയിൻ റിയാക്ഷന്റെ ഫലം ചെയ്യുകയും ആ അപകടത്തിന്റെ ദാരുണ ഭാവം നമ്മുടെ സങ്കല്പങ്ങൾക്കും അപ്പുറത്തായിരിക്കും എന്നുള്ള കാര്യം വിസ്മരിക്കരുത് ഓർക്കുക, ചെറിയ ഉയരത്തിൽ നിന്ന് വീണാൽ പോലും വാഹനത്തിന്റെ വേഗത നിമിത്തം ഗുരുതരമായ പരിക്കോ മരണമോ സംഭവിക്കാമെന്നിരിക്കെ ഇത്തരം കുറ്റം ചെയ്ത ഡ്രൈവറെ ന്യായീകരിക്കുന്നത് എന്തിന്റെ പേരിലായാലും അധാർമ്മികതന്നെയാണ്…
മുൻ കാലങ്ങളിൽ വഴിയിൽ നിന്നും ലിഫ്റ്റ് കൊടുക്കുന്ന കുട്ടികളുമായി ഇരു ചക്രവാഹനങ്ങൾ അപകടത്തിൽപ്പെട്ട നിരവധി സംഭവങ്ങൾ കേരളത്തിൽ തന്നെയുണ്ട്.
കൂടാതെ ഇന്ത്യയിലെ ഗതാഗത സൗകര്യങ്ങൾ കുറവായ ചില ഭാഗങ്ങളിൽ ചരക്കു വാഹനങ്ങളിൽ കൂട്ടമായി യാത്ര ചെയ്യുന്നവർ അപകടത്തിൽപ്പെടുന്ന ദാരുണ സംഭവങ്ങൾ സാധാരണമാണെന്നതും നാം ദയവായി മറക്കരുത്.
ഏറ്റവും വിലപ്പെട്ടതാണ് കുട്ടികളുടെ ആരോഗ്യവും ജീവനും.
അതിനാൽ ഏറ്റവും മുന്തിയ പരിഗണന തന്നെ കുട്ടികൾക്ക് നാം റോഡിൽ നൽകണം.
അറിവില്ലായ്മയല്ല അത് അവകാശമാക്കുവാൻ ശ്രമിക്കുന്നവരാണ് യഥാർത്ഥ ദുരന്ത വ്യാപാരികൾ …

ചാരായ വേട്ടയുടെയും മയക്ക് മരുന്ന് വേട്ടയുടെയും നിരയിൽ ഹെൽമെറ്റ് വേട്ട എന്ന ഓമനപ്പേരിട്ട് കെട്ടുന്ന പോലുള്ള അധാർമ്മികത …..

Exit mobile version