അമ്പിളി ടീച്ചറെ ‘വടംകെട്ടി’ രക്ഷിച്ച് അഗ്നിരക്ഷാസേന; അമ്പരപ്പോടെ നോക്കി നിന്ന് വിദ്യാർത്ഥികൾ, അതിശയവും കൈയ്യടിയും

തിരൂർ: അപകടത്തിൽപ്പെട്ട ഒരാളെ എങ്ങനെ രക്ഷിക്കാം എന്നതിന്റെ ബാലപാഠങ്ങൾ വിദ്യാർത്ഥികൾക്ക് പകർന്ന് നൽകി അഗ്നിരക്ഷാ സേന. വിദ്യാർത്ഥികൾക്ക് മുന്നിൽ ടീച്ചറെ വടം കെട്ടി രക്ഷപ്പെടുത്തുന്നതിന്റെ മാതൃക കാണിച്ചാണ് അഗ്‌നിരക്ഷ സേന കുട്ടികളെ സ്വയംപര്യാപ്തരാകാൻ സഹായിച്ചത്. അഗ്നിസുരക്ഷ കേന്ദ്രത്തിൽ തൃക്കണ്ടിയൂർ പിപിഎൻഎംഎയുപി സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഒരുക്കിയ ക്ലാസായിരുന്നു ആയിരുന്നു വേദി.

കിണറ്റിൽ വീണ ആളെ എങ്ങനെ വടംകെട്ടി മുകളിലെത്തിക്കാം എന്ന് കാണിക്കുന്നതിന് മാതൃകയായി സ്വയം നിന്നുകൊടുക്കുകയായിരുന്നു കുട്ടികളുടെ പ്രിയപ്പെട്ട ടീച്ചറായ അമ്പിളി. അധ്യാപികയെ വടത്തിലൂടെ മുകളിലേക്കുയർത്തുന്ന കാഴ്ച കുട്ടികളെ അമ്പരപ്പിച്ചെങ്കിലും കൈയ്യടികളോടെ അവരാ പാഠം നുകർന്നു.

തിരൂർ അഗ്നിരക്ഷസേന സ്റ്റേഷൻ ഓഫീസർ കെഎം പ്രമോദ്കുമാർ കുട്ടികൾക്ക് അപകടമേഖലയിലെ പ്രാഥമിക പാഠങ്ങൾ വിശദീകരിച്ചു. വെള്ളത്തിൽ അകപ്പെട്ടയാളുകൾക്കും തൊണ്ടയിൽ ഭക്ഷണം കുടുങ്ങിയ മുതിർന്നവർക്കും നവജാത ശിശുക്കൾക്കും നൽകേണ്ട പ്രാഥമിക ശുശ്രൂഷകൾ, കിണറ്റിലും കെട്ടിടങ്ങൾക്ക് മുകളിലും കുടുങ്ങിയവരെ വടം ഉപയോഗിച്ച് രക്ഷിക്കുന്ന രീതികൾ, വിവിധ പ്രദേശങ്ങളിൽ കുടുങ്ങി കിടക്കുന്നവരെ ഗ്യാസ് കട്ടർ ഉപയോഗിച്ച് രക്ഷിക്കുന്ന മാർഗങ്ങൾ, അഗ്നിബാധ നേരിടുമ്പോൾ വിവിധ ശൈലികളിൽ വെള്ളം പമ്പ് ചെയ്യുന്ന രീതികൾ തുടങ്ങിയവ വിദ്യാർത്ഥികൾക്ക് പ്രവർത്തിച്ചു കാണിച്ചു.

ALSO READ- ആലപ്പുഴ ജില്ലാകളക്ടറായി രേണു രാജ് ഐഎഎസ്; അദീല അബ്ദുള്ള ഫിഷറീസ് ഡയറക്ടർ സ്ഥാനത്തേക്ക്

അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ പി സുനിൽകുമാർ, സീനിയർ ഫയർ ആൻഡ് റെസ്‌ക്യു ഓഫിസർമാരായ രമേശ് ബാബു, ജേക്കബ്, ഫയർ ആൻഡ് റെസ്‌ക്യു ഓഫിസർമാരായ സതീഷ് കുമാർ, പ്രജിത്, അഖിൽ, രമേശ്, അഭിലാഷ്, ജിബിൻ എന്നിവർ നേതൃത്വം നൽകി. പ്രധാനാധ്യാപിക സുജാത, പിടിഎ പ്രസിഡന്റ് മുഹമ്മദ് അഷറഫ്, വൈസ് പ്രസിഡന്റ് പിവി പ്രമോദ്കുമാർ, സ്റ്റാഫ് സെക്രട്ടറി നബീസു, ഷൈജു, അധ്യാപകരായ മിനി, അമ്പിളി, ജിഷ, രജനി, സുർജിത്, സുജീഷ് എന്നിവർ സംസാരിച്ചു.

Exit mobile version