താൻ ആത്മഹത്യക്ക് ശ്രമിച്ചതല്ല; കഴിച്ച ഗുളികയുടെ ഡോസ് അധികമായി പോയതാണെന്ന് യുവനടി; വിശ്വസിക്കാതെ പോലീസ്; കൂറുമാറിയവരെ കുറിച്ചുള്ള അന്വേഷണമാണ് കാരണമെന്ന് സോഷ്യൽമീഡിയ

കൊച്ചി: താൻ ആത്മഹത്യക്ക് ശ്രമിച്ചതല്ലെന്ന് അമിതമായ അളവിൽ ഉറക്കഗുളിക കഴിച്ചതിനെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട യുവ നടി. പോലീസിന് നൽകിയ മൊഴിയിലാണ് നടിയുടെ വെളിപ്പെടുത്തൽ.

ഉറങ്ങാനായി കഴിച്ച ഗുളികയുടെ ഡോസ് അധികമായിപ്പോയതാണെന്നാണ് നടിയുടെ ഭാഷ്യമെന്നാണ് പോലീസ് നൽകുന്ന വിവരം. എന്നാൽ, ഇക്കാര്യം പോലീസ് പൂർണമായും മുഖവിലയ്‌ക്കെടുത്തിട്ടില്ല.

ചൊവ്വാഴ്ചയാണ് ഉറക്കഗുളിക കഴിച്ച് അവശയായ നടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവർ അപകടനില തരണംചെയ്തിട്ടുണ്ട്. കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിലുണ്ടായ പുതിയ സംഭവവികാസങ്ങൾ ആണ് യുവനടിയുടെ ആത്മഹത്യാശ്രമത്തിലേക്ക് നയിച്ചതെന്ന് ആരോപണമുണ്ടായിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസിൽ കൂറുമാറിയവരുടെ സാമ്പത്തിക സ്രോതസ്സ് സംബന്ധിച്ച് അന്വേഷിക്കുമെന്ന് അന്വേഷണസംഘം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കൂറുമാറിയവർ നിരീക്ഷണത്തിലാണെന്നാണ് വിവരം. ഇതിന് പിന്നാലെയാണ് യുവനടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇതോടെയാണ് അഭ്യൂഹങ്ങൾ ഉയർന്നത്.

Also Read-എഎംഎംഎയിൽ നിന്നും ദിലീപിനെ പുറത്താക്കാതെ എന്ത് സഹതാപ പോസ്റ്റിട്ടാലും ഹരികൃഷ്ണൻസിന്റെ ചീത്തപ്പേര് പോകില്ല; സൂപ്പർതാരങ്ങളെ ട്രോളി എൻഎസ് മാധവൻ

ഇതിനിടെ, കേസിൽ സാക്ഷിയായിരുന്ന നടിയുടെ ആത്മഹത്യശ്രമത്തിന് ദിലീപിനെതിരായ പുതിയ വെളിപ്പെടുത്തലുമായി ബന്ധമില്ലെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞതായി മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു. പ്രസവാനന്തരമുള്ള മാനസിക സമ്മർദ്ദമാണ് ആത്മഹത്യശ്രമത്തിന് കാരണമെന്നാണ് സൂചന.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ടോൾഫ്രീ നമ്പർ: 1056)

Exit mobile version