എല്ലാം വാഗ്ദാനങ്ങള്‍ മാത്രം, റീഫണ്ടിന് വിളിച്ചാല്‍ ഫോണെടുക്കില്ല; ‘ബൈജൂസ് ആപ്പ്’ വാങ്ങി പണികിട്ടിയെന്ന് രക്ഷിതാക്കള്‍

കോവിഡിന് മുന്‍പ് തന്നെ ഓണ്‍ലൈന്‍ വിദ്യാസരംഗത്ത് ചുവടുറപ്പിച്ചതാണ് മലയാളിയായ ബൈജു രവീന്ദ്രന്റെ ബൈജൂസ് ആപ്പ്. ആറ് ദശലക്ഷത്തിലധികം ഉപഭോക്താക്കളുള്ള ബൈജൂസ് ആപ്പ് തിളക്കമാര്‍ന്ന വളര്‍ച്ചയാണ് ഉണ്ടാക്കിയത്.

അതേസമയം, ഇപ്പോള്‍ ആപ്പിനെതിരെ വ്യാപക പരാതികളാണ് ഉയര്‍ന്നിരിക്കുന്നതെന്ന്
ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ആപ്പ് വാങ്ങിയ രക്ഷിതാക്കളോടും മുന്‍ജീവനക്കാരോടും സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ബിബിസി റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. ബൈജൂസ് ആപ്പില്‍ വാഗ്ദാനം ചെയ്ത സേവനങ്ങള്‍ ലഭ്യമാകുന്നില്ലെന്നും കൊടുത്ത പണം തിരികെ നല്‍കുന്നില്ലെന്നുമാണ് രക്ഷിതാക്കളുടെ പരാതി.

കോവിഡ് മഹാമാരി റിപ്പോര്‍ട്ട് ചെയ്തതു മുതല്‍ കുട്ടികള്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലേക്ക് പൂര്‍ണമായും മാറുകയായിരുന്നു. പുതിയ രീതിയിലേക്ക് പെട്ടന്ന് പഠനം മാറിയത് വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും ഒരുപോലെ ആശങ്കപ്പെടുത്തി. ഈ സാഹചര്യത്തില്‍ കുട്ടികളുടെ പഠനത്തിന് സഹായകമാകും എന്ന് കരുതിയാണ് ആപ്പ് വാങ്ങിയതെന്ന് രക്ഷിതാക്കള്‍ ബിബിസിയോട് പറഞ്ഞു.

പറഞ്ഞ രീതിയിലുള്ള സേവനങ്ങള്‍ പിന്നീട് ലഭ്യമായില്ലെന്നും രക്ഷിതാക്കള്‍ പറയുന്നു.
മികച്ച ഓണ്‍ലൈന്‍ പഠനവും മികച്ച അധ്യാപകരുടെ സേവനവും ബൈജൂസ് വാഗ്ദാനം ചെയ്യുന്നുണ്ടെങ്കിലും നടപ്പിലാക്കുന്നില്ലെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്.

2011 ലാണ് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള എഡ്യുടെക് സ്റ്റാര്‍ട്ടപ്പായ ബൈജൂസിന് തുടക്കം കുറിക്കുന്നത്. ഫേസ്ബുക്ക് സ്ഥാപകന്‍ സക്കര്‍ബര്‍ഗിന്റെ മകളുടെ പേരിലുള്ള ചാന്‍ സക്കര്‍ബര്‍ഗ് ഇനീഷ്യേറ്റീവാണ് ഇതില്‍ കൂടുതല്‍ മൂല്യ നിക്ഷേപം നടത്തിയിരിക്കുന്നത്.അമേരിക്കന്‍ കമ്പനികളായ ടിഗര്‍ ഗ്ലോബല്‍, ജനറല്‍ അറ്റ്‌ലാന്റിക് എന്നിവയും ഇതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്.

രക്ഷിതാക്കളെ നിരന്തരമായി ഫോണില്‍ വിളിക്കുന്നതാണ് കമ്പനിയുടെ വില്‍പന തന്ത്രങ്ങളിലൊന്ന്. എന്നാല്‍ റീഫണ്ടിനായി വിളിച്ചാല്‍ സെയില്‍സ് ഏജന്റുമാര്‍ തങ്ങളെ കബളിപ്പിക്കുകയാണെന്നും രക്ഷിതാക്കള്‍ ബിബിസിയോട് പറഞ്ഞു.

അതേസമയം, രക്ഷിതാക്കളുടെ ആരോപണങ്ങള്‍ ബൈജൂസ് നിഷേധിച്ചു. ബൈജൂസ് ആപ്പില്‍ വിശ്വസിക്കുകയും അതിന്റെ മൂല്യം മനസിലാക്കുകയും ചെയ്യുന്ന രക്ഷിതാക്കളും വിദ്യാര്‍ത്ഥികളുമാണ് ആപ്പ് ഉപയോഗിക്കുന്നതെന്ന് അവര്‍ പറഞ്ഞു. ഇതിനിടെ ബൈജൂസിനെതിരെ ജീവനക്കാരും ആരോപണവുമായി രംഗത്തെത്തി.

എന്നാല്‍ ഈ ആരോപണങ്ങള്‍ ബൈജൂസ് നിഷേധിച്ചു. ഞങ്ങളുടെ ഉല്‍പന്നത്തിന്റെ മൂല്യം മനസിലാക്കുകയും അതില്‍ വിശ്വസിക്കുകയും ചെയ്ത രക്ഷിതാക്കളും വിദ്യാര്‍ഥികളുമാണ് ഇത് വാങ്ങാന്‍ തയാറാകുന്നതെന്നാണ് അവരുടെ വാദം. ഭീമമായ ടാര്‍ഗറ്റിലേക്കെത്താന്‍ വേണ്ടി ദിവസവും 12-മുതല്‍ 15 മണിക്കൂര്‍വരെ ജോലിയെടുക്കേണ്ടി വരുന്നുവെന്നായിരുന്നു ബൈജൂസിന്റെ മുന്‍ ജീവനക്കാര്‍ പ്രതികരിച്ചത്.

അമിതമായ ജോലി ഭാരം മാനസികാരോഗ്യത്തെ വരെ ബാധിച്ചു. കച്ചവട തന്ത്രത്തില്‍ വീഴാന്‍ സാധ്യയുള്ള ഉപഭോക്താവിനെ 120 മിനിറ്റില്‍ കൂടുതല്‍ ഫോണ്‍ സംസാരിക്കാന്‍ കഴിയാത്തവരെ ജോലിയില്‍ ഹാജരായില്ലെന്ന് രേഖപ്പെടുത്തുകയും അന്നേദിവസത്തെ ശമ്പളം നല്‍കില്ലെന്നും മുന്‍ ജീവനക്കാര്‍ ബിബിസിയോട് വെളിപ്പെടുത്തി.

എല്ലാ വ്യാപാരസ്ഥാപനങ്ങള്‍ക്കും കൃത്യമായ ടാര്‍ഗറ്റുകളുണ്ടാകും. ഞങ്ങളും അതില്‍ നിന്ന് വ്യത്യസ്തമല്ലെന്ന് ബൈജൂസ് ആപ്പ് അധികൃതര്‍ പറയുന്നു. ജീവനക്കാരുടെ ആരോഗ്യകരവും മാനസികവുമായ കാര്യങ്ങള്‍ക്ക് വേണ്ടി എല്ലാ പരിശീലനവും നല്‍കുന്നുണ്ടെന്നും അധികൃതര്‍ പറഞ്ഞു.

രക്ഷിതാക്കളോടോ വിദ്യാര്‍ഥികളോടോ ജീവനക്കാര്‍ മോശമായി പെരുമാറുന്നില്ലെന്നും അത് കര്‍ശനമായി വിലക്കിയിട്ടുണ്ട്. ആപ്പിന്റെ മോശം സേവനങ്ങളെകുറിച്ച് ഇന്ത്യയിലെ ഒട്ടുമിക്ക ഉപഭോക്തൃ കോടതികളിലും കേസുകള്‍ നിലവിലുണ്ട്. റീഫണ്ടുകളും സേവനങ്ങള്‍ നല്‍കാത്തതും സംബന്ധിച്ച പരാതികളില്‍ നഷ്ടപരിഹാരം നല്‍കാന്‍ ഇന്ത്യയിലെ മൂന്ന് ഉപഭോക്തൃ കോടതികള്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍ ലഭിക്കുന്ന പരാതികളില്‍ 98 ശതമാനവും പരിഹരിക്കുന്നുണ്ടെന്നാണ് ബൈജൂസ് ആപ്പ് അവകാശപ്പെടുന്നത്.

Exit mobile version