തവനൂരിൽ യുവതിയും കുഞ്ഞും തീപ്പൊള്ളലേറ്റ് മരിച്ച സംഭവം; ഭർതൃമാതാവും പേരമകളും അറസ്റ്റിൽ; ആത്മഹത്യാപ്രേരണയും ഗാർഹിക പീഡനക്കുറ്റവും ചുമത്തി

തവനൂർ: മലപ്പുറം കുറ്റിപ്പുറം അയങ്കലത്ത് 19കാരിയും കുഞ്ഞും പൊള്ളലേറ്റ് മരിച്ച സംഭവത്തിൽ ഭർത്തൃമാതാവിനെയും അവരുടെ പേരമകളേയും പോലീസ് അറസ്റ്റുചെയ്തു. അയങ്കലം വടക്കത്തുവളപ്പിൽ ഫാത്തിമ്മ (50), അവരുടെ മകളുടെ മകൾ ഫാത്തിമ്മ സഹല (18) എന്നിവരെയാണ് കുറ്റിപ്പുറം പോലീസ് ഇൻസ്‌പെക്ടർ ശശീന്ദ്രൻ മേലേയിൽ അറസ്റ്റുചെയ്തത്. ഗാർഹികപീഡന നിരോധനനിയമം, ആത്മഹത്യാപ്രേരണ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് അറസ്റ്റ്.

ഫാത്തിമ്മയുടെ മകൻ ബസ്ബസത്തിന്റെ ഭാര്യ സുഹൈല നസ്‌റിൻ (19), എട്ടുമാസം പ്രായമായ മകൾ ഫാത്തിമ സഹറ എന്നിവരെയാണ് തിങ്കളാഴ്ച വൈകീട്ട് നാലോടെ ഭർത്തൃവീട്ടിലെ കിടപ്പുമുറിയിൽ തീപ്പൊള്ളലേറ്റ് മരിച്ചനിലയിൽ കണ്ടെത്തിയത്. മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതാണെന്ന് പോലീസ് സ്ഥിരീകരിച്ചു.

പൊന്നാനി തഹസിൽദാർ സുരേഷിന്റെ നേതൃത്വത്തിൽ മൃതദേഹങ്ങൾ പരിശോധിക്കുകയും മലപ്പുറത്തുനിന്നുള്ള ഫൊറൻസിക് വിദഗ്ധരും വിരലടയാളവിദഗ്ധരും വീട്ടിലെത്തി പരിശോധന നടത്തുകയും ചെയ്തിരുന്നു. ഒന്നരവർഷം മുൻപാണ് ബസ്ബസത്തിന്റെയും സുഹൈല നസ്‌റിന്റെയും വിവാഹം നടന്നത്. ബസ്ബസത്ത് വിദേശത്താണ്.

ഭർത്തൃമാതാവും പേരമകളും സുഹൈല നസ്‌റിനുമായി വഴക്കിടാറുണ്ടായിരുന്നതായി പോലീസിന് വിവരം ലഭിച്ചിരുന്നു. തിങ്കളാഴ്ചയും വഴക്കുണ്ടായി. വിവാഹസമയത്ത് നൽകിയ 20 പവൻ സ്ത്രീധനത്തെച്ചൊല്ലിയും ഭർത്തൃമാതാവ് ശകാരിച്ചു. തുടർന്നാണ് കിടപ്പുമുറിയിൽ കയറി സുഹൈല നസ്‌റിൻ ജീവനൊടുക്കിയത്. പിന്നാലെ മരണത്തിൽ അന്വേഷണമാവശ്യപ്പെട്ട് നസ്‌റിന്റെ ബന്ധുക്കൾ പോലീസിന് പരാതി നൽകുകയായിരുന്നു.

തിരൂർ ഡിവൈഎസ്പി ബെന്നി സ്ഥലത്തെത്തി ബന്ധുക്കളിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു. മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. ചൊവ്വാഴ്ച വൈകീട്ട് കൂടല്ലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി.

Exit mobile version