സഹപാഠിയായ പെൺകുട്ടിയുടെ വിവാഹലോചനകൾ നിരന്തരം മുടക്കി; വീട്ടിൽ കയറി ആക്രമണവും; കൊല്ലത്ത് യുവാവ് അറസ്റ്റിൽ

കൊല്ലം: നാട്ടുകാരിയെ സഹപാഠിയുമായ യുവതിയുടെ വിവാഹാലോചനകൾ നിരന്തരം മുടക്കുകയും വീട്ടിൽ അതിക്രമിച്ച് കയറി ഭീഷണിപ്പെടുത്തുകയും ചെയ്ത യുവാവ് അറസ്റ്റിൽ. കൊല്ലം ഓടാനവട്ടത്താണ് സംഭവം. വീട്ടുകാരുടെ പരാതിയെ തുടർന്ന് വാപ്പാല പുരമ്പിൽ സ്വദേശി അരുൺ (24)അറസ്റ്റിലായി. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ബിടെകിന് അരുണിന്റെ കൂടെ പഠിച്ചിരുന്ന യുവതിയുടെ രണ്ടു വിവാഹാലോചനകൾ ആണ് ഉറപ്പായ ശേഷം മുടങ്ങിയത്. ഇതിനു പിന്നിൽ അരുൺ ആണെന്ന് തുടക്കം മുതൽ സൂചനയുണ്ടായിരുന്നു. പിന്നീട് വീണ്ടും പെൺകുട്ടിയുടെ വിവാഹം നിശ്ചയിച്ചതിനെ തുടർന്ന് ഇയാൾ വീട്ടിലെത്തി ആക്രമണം നടത്തുകയും വീടിന്റെ ജനൽ അടിച്ച് തകർക്കുകയും ചെയ്തു.

ബി.ടെക് പഠനകാലത്ത് അരുണും പെൺകുട്ടിയും സഹപാഠികളായിരുന്നു. ഇരുവരും തമ്മിൽ സൗഹൃദവുമുണ്ടായിരുന്നു. അരുണുമായി സൗഹൃദത്തിലായിരുന്ന കാലത്ത് യുവതി മറ്റൊരാളുമായി സംസാരിച്ചാൽ പോലും ക്രൂരമായി മർദ്ദിക്കുന്നത് പതിവായിരുന്നു. പിന്നീട് അരുണിന്റെ ഉപദ്രവം സഹിക്കാനാകാതെ വന്നതോടെ പെൺകുട്ടി ഇയാളുമായുള്ള സൗഹൃദം അവസാനിപ്പിച്ചു.

ഇതിനിടെ അരുൺ വിവാഹാഭ്യർത്ഥന നടത്തിയെങ്കിലും പെൺകുട്ടി സ്വീകരിച്ചില്ല. പിന്നീട് പെൺകുട്ടിയുടെ വിവാഹം നടത്താൻ വീട്ടുകാർ തീരുമാനിക്കുകയും വിവാഹനിശ്ചയം നടക്കുകയും ചെയ്തു. ഇതറിഞ്ഞ അരുൺ മാരകായുധങ്ങളുമായി വീട്ടിലെത്തി ജനൽ അടിച്ച് തകർക്കുകയും പെൺകുട്ടിയുടെ അച്ഛനെ മർദ്ദിക്കുകയും ചെയ്തു. ഈ സംഭവത്തിൽ പോലീസിൽ പരാതി നൽകാതെ സംസാരിച്ച് ഒത്തുതീർപ്പാക്കുകയായിരുന്നു.

എന്നാൽ, പിന്നീട് യുവതിക്ക് തന്നെ വിവാഹം കഴിക്കാൻ താൽപര്യമില്ലെന്ന് മനസ്സിലാക്കിയ അരുൺ യുവതിക്ക് വരുന്ന വിവാഹാലോചനകൾ സ്ഥിരമായി മുടക്കുകയായിരുന്നു. ആദ്യം വിവാഹം നിശ്ചയിച്ചയാളുടെ വീട്ടിലെത്തി താൻ യുവതിയുമായി പ്രണയത്തിലായിരുന്നുവെന്നും വിവാഹത്തിൽനിന്ന് പിൻമാറണമെന്നും ആവശ്യപ്പെടുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. തുടർന്ന് ഈ വിവാഹം മുടങ്ങി.

പിന്നീട് പെൺകുട്ടിക്ക് മറ്റൊരു വിവാഹം ആലോചിക്കുകയും ഇത് നടത്താനുള്ള തീയതി തീരുമാനിക്കുകയും ചെയ്തു. ഈ വിവാഹം നിശ്ചയിച്ച യുവാവിന്റെ അടുത്തെത്തിയും അരുൺ വിവാഹത്തിൽനിന്ന് പിൻമാറണമെന്ന് ആവശ്യപ്പെട്ടു. ഭീഷണിപ്പെടുത്തുകയും ചെയ്തു. തന്റെ കൈവശം യുവതിയുമൊത്തുള്ള ചിത്രങ്ങളുണ്ടെന്നും ഇത് പ്രചരിപ്പിക്കുമെന്നും ഭീഷണിയുയർത്തി. വിവാഹം നിശ്ചയിച്ച യുവാവ് ഇക്കാര്യം യുവതിയുടെ വീട്ടിൽ അറിയിക്കുകയും പോലീസിൽ പരാതി നൽകാൻ തീരുമാനിക്കുകയുമായിരുന്നു.

മറ്റൊരു വിവാഹം കഴിച്ചാൽ പെൺകുട്ടിയെ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും പ്രതി വെട്ടുകത്തിയുമായിട്ടാണ് നടന്നിരുന്നതെന്നും പൂയപ്പള്ളി എസ്എച്ച്ഒ രാജേഷ് പറയുന്നു. യുവതിയുടെ പരാതിയിൽ പറയുന്ന കാര്യങ്ങളെല്ലാം പ്രതി സമ്മതിച്ചതായും പോലീസ് പറഞ്ഞു.

അരുണിന്റെ ഭീഷണിയെ തുടർന്ന് പെൺകുട്ടി ആത്മഹത്യാ കുറിപ്പെഴുതിവെച്ച ശേഷം വീട് വിട്ട് പോകാൻ തീരുമാനിച്ചു. ഇത് വീട്ടുകാർ തക്കസമയത്ത് കണ്ടെത്തിയതുകൊണ്ട് മാത്രമാണ് പെൺകുട്ടിയെ രക്ഷിക്കാൻ കഴിഞ്ഞത്. നാല് പേജുള്ള ആത്മഹത്യാക്കുറിപ്പുമായിട്ടാണ് വീട്ടുകാർ പോലീസിൽ പരാതി നൽകാൻ എത്തിയത്. പെൺകുട്ടിയെ അക്രമിക്കാൻ ശ്രമിച്ചതിനും പോലീസ് കേസെടുത്തിട്ടുണ്ട്.

Exit mobile version