കേരളത്തിലെ സഹോദരി-സഹോരന്മാര്‍ക്കൊപ്പമുണ്ട്: സുരക്ഷിതരായിരിക്കൂ എന്ന് രാഹുല്‍ഗാന്ധിയും പ്രിയങ്കാഗാന്ധിയും

ന്യൂഡല്‍ഹി: കേരളത്തില്‍ വിവിധയിടങ്ങളില്‍ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ സുരക്ഷിതരായിരിക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി വയനാട് എംപി രാഹുല്‍ ഗാന്ധി. തന്റെ മനസ് കേരളത്തിലെ ജനങ്ങള്‍ക്കൊപ്പമാണെന്നും സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും എംപി ട്വീറ്റ് ചെയ്തു.

കേരളത്തിലെ സഹോദരി-സഹോരന്മാര്‍ക്കൊപ്പം എന്ന ട്വീറ്റ് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും പങ്കുവച്ചു. സംസ്ഥാത്ത് മഴക്കെടുതിയില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സാധ്യമാകുന്ന തരത്തില്‍ സഹായങ്ങള്‍ ചെയ്യാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് അപേക്ഷിക്കുന്നതായും പ്രിയങ്ക ട്വീറ്റില്‍ പറഞ്ഞു.


അതിശക്തമായ മഴയാണ് കഴിഞ്ഞ മണിക്കൂറുകളില്‍ കേരളത്തിലുണ്ടാകുന്നത്. മഴയ്ക്ക് കാരണമായ ന്യൂനമര്‍ദത്തിന്റെ ശക്തി കുറയുന്നതായാണ് ഒടുവിലത്തെ വിവരം. കോട്ടയം, ഇടുക്കി ജില്ലകളിലാണ് കൂടുതല്‍ നാശനഷ്ടമുണ്ടായത്. കോട്ടയം ജില്ലയിലെ കൂട്ടിക്കലിലും ഇടുക്കിയിലെ കൊക്കയാറിലും ഉരുള്‍പൊട്ടി. കൊക്കയാറില്‍ ഒരു കുടുംബത്തിലെ ആറുപേരെ കാണാതായെന്നാണ് പുറത്തുവന്ന വിവരം. കൂട്ടിക്കലില്‍ കാണാതായ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തി.


നിലവില്‍ തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മഴ ശക്തമായി തുടരുകയാണ്. രണ്ട് ദിവസമായി തുടരുന്ന മഴയില്‍ പലയിടത്തും വീടുകളും കൃഷിയും നശിച്ചു. പുഴകള്‍ കരകവിഞ്ഞൊഴുകുന്നു. കടല്‍ പ്രക്ഷുബ്ദമാണ്. ഡാമുകള്‍ തുറന്നു. അതിതീവ്രമഴ തുടരുന്ന എല്ലാ മേഖലകളിലും രക്ഷാ പ്രവര്‍ത്തനം ശക്തമാക്കാന്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗം തീരുമാനിച്ചിട്ടുണ്ട്.

Exit mobile version