സ്വത്ത് തർക്കം ഭാര്യാപിതാവിനേയും ഭാര്യാസഹോദരനേയും യുവാവ് കുത്തിക്കൊന്നു; ദാരുണസംഭവം മുടവൻമുകളിൽ

തിരുവനന്തപുരം: സ്വത്ത് തർക്കത്തെതുടർന്ന് തിരുവനന്തപുരം മുടവൻമുകളിൽ ദാരുണ കൊലപാതകം. യുവാവ് ഭാര്യാപിതാവിനെയും ഭാര്യാ സഹോദരനെയും യുവാവ് കുത്തിക്കൊന്നു. മുടവൻമുകൾ അരകത്ത് ഫിനാൻസിന് സമീപം താമസിക്കുന്ന സുനിൽ (55), മകൻ അഖിൽ (25) എന്നിവരാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം.

മുട്ടത്തറ കല്ലുംമൂട് പുതുവൽ പുത്തൻവീട്ടിൽ അരുൺ (31) ആണ് ഇവരെ മദ്യലഹരിയിൽ കുത്തിക്കൊലപ്പെടുത്തിയത്. കുത്തേറ്റ് വീണ ഇരുവരെയും അയൽവാസികൾ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനാ!യില്ല. സംഭവത്തിൽ അരുണിനെ പൂജപ്പുര പോലീസ് കസ്റ്റഡിയിലെടുത്തു.

സംഭവം നടക്കുമ്പോൾ അരുണിന്റെ ഭാര്യയും മകനും വീട്ടിലുണ്ടായിരുന്നു. സ്വത്തു തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ജഗതി സ്വദേശികളായ സുനിലും അഖിലും ഒരുവർഷമായി മുടവൻമുകളിൽ വാടകക്ക് താമസിക്കുകയാണ്. വിദേശത്ത് ജോലിയുള്ള അഖിൽ ദിവസങ്ങൾ മുമ്പാണ് നാട്ടിലെത്തിയത്.

ചൊവ്വാഴ്ച രാത്രിയോടെ മദ്യപിച്ചെത്തിയ അരുൺ ബുധനാഴ്ച്ച നടക്കുന്ന സ്ഥലം വിൽപനയുമായി ബന്ധപ്പെട്ട് അഖിലുമായി വാക്കുതർക്കത്തിലേർപ്പെടുകയായിരുന്നു. ഇതിനിടയിലാണ് അരയിൽ കരുതിയിരുന്ന കത്തിയെടുത്ത് അരുൺ അഖിലിനെ കുത്തിയതെന്ന് അയൽവാസികൾ പറയുന്നു.

ഇരുവരെയും പിടിച്ചുമാറ്റുന്നതിനിടയിലാണ് സുനിലിനും കുത്തേൽക്കുന്നത്. മദ്യലഹരിയിൽ ആയതിനാൽ രാത്രി അരുണിനെ ചോദ്യം ചെയ്യാൻ പോലീസിന് കഴിഞ്ഞിട്ടില്ല. മൃതദേഹങ്ങൾ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Exit mobile version