ദീർഘകാലം ഡയാലിസിസ് നടത്തുന്നതിനേക്കാൾ ചെലവ് കുറവ് അവയവ മാറ്റത്തിന്; രാജ്യത്ത് അവയവദാനം പ്രോത്സാഹിപ്പിക്കാൻ പുതിയ പദ്ധതികൾ വേണം: നൊബേൽ ജേതാവ് ആൽവിൻ റോത്ത്

കൊച്ചി: ഇന്ത്യയിൽ ജീവിച്ചിരിക്കുന്നവരിലെ അവയവ കൈമാറ്റം കൂടുതലെന്ന് നൊബേൽ സമ്മാന ജേതാവായ അമേരിക്കൻ സാമ്പത്തിക വിദഗ്ധൻ ഡോ. ആൽവിൻ റോത്ത്. അമേരിക്ക ഉൾപ്പെടെയുള്ള വികസിത രാജ്യങ്ങളിൽ മരിച്ചവരിൽ നിന്നുള്ള അവയവ മാറ്റമാണ് കൂടുതലായി നടക്കുന്നത്. എന്നാൽ ഇന്ത്യയിൽ 80 ശതമാനത്തോളം ദാതാക്കളും ജീവിച്ചിരിക്കുന്നവരാണ്. അമേരിക്കയിൽ ഇത് 36 ശതമാനം മാത്രമാണ്. അവയവ മാറ്റത്തിന് സംഘടിതമായ ശൃംഘല സൃഷ്ടിക്കാത്തത് കൊണ്ടാണ് ഇത് സംഭവിക്കുന്നതെന്നും അദ്ദേഹം നിരീക്ഷിച്ചു.

അർഹരായ രോഗികൾക്ക് അവയവങ്ങൾ ലഭിക്കാനായി ഇന്ത്യ കാലോചിതമായ പദ്ധതികൾ കൊണ്ടുവരണെന്ന് കൊച്ചിയിൽ നടക്കുന്ന ഇന്ത്യൻ സൊസൈറ്റി ഓഫ് ഓർഗൺ ട്രാൻസ്പ്ലാന്റേഷന്റെ( ഐഎസ്ഒടി ) 32ാം ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കവെയാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. മെഡിക്കൽ എക്കണോമിക്‌സിൽ വിദഗ്ദ്ധനായ ഡോ. ആൽവിൻ 2012ലെ സാമ്പത്തിക ശാസ്ത്ര നൊബേൽ പുരസ്‌ക്കാര ജേതാവാണ്. അവയവമാറ്റ ശസ്ത്രക്രിയ വിദഗ്ദ്ധരായ ഡോക്ടർമാരുടെ ദേശീയ സംഘടനയാണ് ഐഎസ്ഒടി.

70 ലക്ഷത്തോളം ആളുകളാണ് പ്രതിവർഷം ഡയാലിസിസിനോ അവയവ മാറ്റത്തിനോ പണമില്ലാതെ ഇന്ത്യയിൽ മരിക്കുന്നത്. ദീർഘകാലം ഡയാലിസിസ് നടത്തുന്നതിനേക്കാൾ ചെലവ് കുറവാണ് അവയവ മാറ്റം. ഇക്കാര്യമുൾപ്പെടെ അവയവ മാറ്റവുമായി ബന്ധപ്പെട്ട പല കാര്യങ്ങളിലും ഇന്ത്യയിൽ ബോധവൽക്കരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. അവയവ മാറ്റം ഇന്ന് വൈദ്യശാസ്ത്രപരമായി ലളിതമാണ്. പക്ഷേ ഇന്ത്യ പോലുള്ള വികസ്വര രാജ്യങ്ങളിൽ അവയവങ്ങളുടെ ലഭ്യതയും വിതരണവും ബുദ്ധിമുട്ടേറിയ കാര്യങ്ങളാണെന്നും ഡോ.ആൽവിൻ റോത്ത് പറഞ്ഞു.

ഐഎസ്ഒടി ദേശീയ സമ്മേളനത്തിന്റെ ചെയർമാൻ ഡോ.എബി എബ്രഹാം, ഐഎസ്ഒടി പ്രസിഡന്റ് ഡോ. സുനിൽ ഷറോഫ്, ഡോ. രാജേഷ് നായർ, ഡോ. മാമൻ എം.ജോൺ തുടങ്ങിയവർ സംസാരിച്ചു. അവയവ മാറ്റവുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ വിദഗ്ദ്ധർ സെമിനാറുകളും പ്രബന്ധങ്ങളും അവതരിപ്പിച്ചു. നാല് ദിവസം നീണ്ട് നിൽക്കുന്ന സമ്മേളനം ഞായറാഴ്ച സമാപിക്കും.

Exit mobile version