മലപ്പുറത്ത് വീണ്ടും ബാല വിവാഹം: 17 കാരിയെ വിവാഹം കഴിച്ച യുവാവിനും ബന്ധുക്കള്‍ക്കെതിരെയും കേസ്

മലപ്പുറം: മലപ്പുറത്ത് വീണ്ടും ബാല വിവാഹം. ആനക്കയം സ്വദേശിയായ 17 കാരിയെ
യാണ് വിവാഹം കഴിപ്പിച്ചത്. പെണ്‍കുട്ടിയെ വിവാഹം കഴിച്ച കോഡൂര്‍ സ്വദേശിക്കെതിരെ മഞ്ചേരി പോലീസ് കേസെടുത്തു.

ബാലവിവാഹ നിരോധന നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. വിവാഹം നടത്തിയ ബന്ധുക്കള്‍ക്കെതിരെയും കാര്‍മികത്വം വഹിച്ചവര്‍ക്കെതിരെയും കേസുണ്ട്.

കഴിഞ്ഞ ജൂലൈ 30നാണ് വിവാഹം നടന്നത്. മലപ്പുറം അഡീഷണന്‍ ശിശു വികസന പദ്ധതി ഓഫീസര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മഞ്ചേരി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുന്‍പാകെ ഹാജരാക്കി ഷോര്‍ട്ട് സ്റ്റേ ഹോമിലേക്ക് മാറ്റി.

നേരത്തെ സെപ്റ്റംബറിലും മലപ്പുറം കരുവാരക്കുണ്ടില്‍ പ്ലസ് ടുവിന് പഠിക്കുന്ന പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ നിക്കാഹ് നടത്തിയിരുന്നു. സംഭവത്തില്‍ മഹല്ല് ഖാസിയടക്കമുളളവര്‍ക്കെതിരെ കരുവാരക്കുണ്ട് പോലീസ് കേസെടുത്തിരുന്നു.

ബാലവിവാഹ നിരോധന നിയമപ്രകാരം ഭര്‍ത്താവ്, രക്ഷിതാക്കള്‍, മഹല്ല് ഖാസി, ചടങ്ങില്‍ പങ്കെടുത്തവര്‍ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. അഞ്ചുവര്‍ഷം തടവും 10 ലക്ഷം രൂപ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.

Exit mobile version