17കാരിയ്ക്ക് 32കാരന്‍ വരന്‍: തൂതയിലേത് സാമ്പത്തികനില മുതലെടുത്ത് നടന്ന വിവാഹം; രണ്ട് വര്‍ഷം തടവ് ലഭിക്കുന്ന കുറ്റം

പാലക്കാട്: ചെര്‍പ്പുളശ്ശേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ 32കാരന്‍ വിവാഹം കഴിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ പോലീസും ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയും. സംഭവത്തില്‍ ബാല വിവാഹത്തിന് ചെര്‍പ്പുളശ്ശേരി പോലീസ് കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. ബാലവിവാഹ നിരോധന നിയമം ചുമത്തി വരന്‍ തൂത തെക്കുംമുറി കുളത്തുള്ളി വീട്ടില്‍ മണികണ്ഠന്‍, പെണ്‍കുട്ടിയുടെ അച്ഛന്‍, അമ്മ എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്.

പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ സാമ്പത്തിക പരാധീനത മുതലെടുത്താണ് വിവാഹം നടന്നതെന്ന് പോലീസ് പറയുന്നു. ബാലവിവാഹ നിരോധന നിയമപ്രകാരം ഭര്‍ത്താവിനും പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ക്കെതിരെ രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ചുമത്തിയത്.

കഴിഞ്ഞ ജൂണ്‍ 29നാണ് ചെര്‍പ്പുളശേരി സ്വദേശിയായ 32 കാരന്‍ മണ്ണാര്‍ക്കാട് സ്വദേശിയായ 17 കാരിയെ വിവാഹം ചെയ്തത്. തൂത ക്ഷേത്രത്തില്‍ നടന്ന വിവാഹത്തില്‍ ബന്ധുക്കള്‍ ഉള്‍പ്പെടെ നൂറിലധികം പേര്‍ പങ്കെടുത്തിരുന്നു. വിവാഹം നടന്ന ക്ഷേത്രത്തിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചു.

ബാലവിവാഹം നടന്നെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി മണ്ണാര്‍ക്കാട്, ചെര്‍പ്പുളശേരി പോലീസിനോട് റിപ്പോര്‍ട്ട് തേടിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം മണ്ണാര്‍ക്കാട് പോലീസ് പെണ്‍കുട്ടിയുടെ വീട്ടിലും സ്‌കൂളിലും പരിശോധന നടത്തി.

വീട്ടില്‍ നിന്നും പെണ്‍കുട്ടിയുടെ പ്രായം തെളിയിക്കുന്ന രേഖകള്‍ കണ്ടെത്തി. വിവാഹം നടന്നത് ചെര്‍പ്പുളശ്ശേരി പോലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ പിന്നീട് രേഖകള്‍ അങ്ങോട്ട് കൈമാറി. ഇതിന്റെ അടിസ്ഥാനത്തിലാണ് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍, ഭര്‍ത്താവ് എന്നിവര്‍ക്കെതിരെ കേസെടുത്തത്. രണ്ട് വര്‍ഷം വരെ തടവ് ലഭിക്കാവുന്ന ജാമ്യമില്ലാ വകുപ്പ് ആണ് ചുമത്തിയിരിക്കുന്നത്.

പോലീസ് അന്വേഷണം തുടങ്ങിയതോടെ വധൂവരന്‍മാരും മാതാപിതാക്കളും ഒളിവിലാണ്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബമാണ് പെണ്‍കുട്ടിയുടേത്. ഇത് മുതലെടുത്ത് വിവാഹം നടത്തിയെന്നാണ് പോലീസിന്റെ നിഗമനം. തുടര്‍ അന്വേഷണത്തില്‍ കൂടുതല്‍ പേര്‍ പ്രതികളായേക്കുമെന്നാണ് പോലീസ് റിപ്പോര്‍ട്ട്.

Exit mobile version