മരിച്ചുവെന്ന് ആശുപത്രിക്കാര്‍ അറിയിച്ചു, സ്വന്തം മരണവിവരം അറിഞ്ഞ് മൂന്നാം നാള്‍ 47കാരന്‍ മരിച്ചു

ആലപ്പുഴ: ജീവിച്ചിരിക്കെ മരിച്ചുവെന്ന് മുദ്രകുത്തിയ 47കാരന്‍ ഒടുവില്‍ മരണത്തിന് കീഴടങ്ങി. ഭരണിക്കാവ് കോയിക്കല്‍ മീനത്തേതില്‍ രമണന്‍ (47) ആണ് മരിച്ചത്. ജീവിച്ചിരിക്കെ മരിച്ചുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ച് മൂന്നാം ദിവസമാണ് രമണന്‍ മരണത്തിന് കീഴടങ്ങിയത്.

ആലപ്പുഴ മെഡിക്കല്‍ കോളെജില്‍വെച്ചാണ് മരണം. കൊവിഡ് ബാധിതനായി ആലപ്പുഴ മെഡിക്കല്‍ കോളെജില്‍ ചികിത്സയിലായിരുന്ന രമണന്‍ മരിച്ചെന്ന് മെഡിക്കല്‍ കോളെജ് ആശുപത്രി അധികൃതര്‍ വീട്ടുകാരെ അറിയിച്ചിരുന്നു. ഇതറിഞ്ഞ് വീട്ടുകാര്‍ മൃതദേഹം ഏറ്റുവാങ്ങാന്‍ ശനിയാഴ്ച്ച രാവിലെ ബന്ധുക്കള്‍ ആംബുലന്‍സുമായി എത്തി.

അപ്പോഴായിരുന്നു രമണന്‍ മരിച്ചിട്ടില്ലെന്നും മറിച്ച് സമാനപേരുള്ള കൃഷ്ണപുരം സ്വദേശിയാണ് മരിച്ചതെന്നും അറിഞ്ഞത്. പിന്നാലെ ആശുപത്രിക്കെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇക്കഴിഞ്ഞ 26 നാണ് രമണനെ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചത്.

ജനറല്‍ വാര്‍ഡില്‍ നിന്നും രമണനെ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റുന്നത് വരെ വീട്ടുകാര്‍ ആശുപത്രിയില്‍ ഉണ്ടായിരുന്നു. പിന്നീട് യഥാസമയം ഫോണിലൂടെ അറിയിക്കാം എന്ന ഉറപ്പിലാണ് ബന്ധുക്കള്‍ വീട്ടിലേക്ക് മടങ്ങിയത്. നില വഷളായിരുന്നതിനാല്‍ മരണവിവരം വിശ്വസിച്ച വീട്ടുകാര്‍ സംസ്‌കാരത്തിന് ഒരുക്കങ്ങളും നടത്തിയിരുന്നു

Exit mobile version