വിഴിഞ്ഞം: വിൽപന നടത്തിയ വാഹനം മോഷണം പോയ സംഭവത്തിൽ പ്രതി വ്യാജരേഖയുണ്ടാക്കി പോലീസിനെ കബളിപ്പിച്ചതായി പരാതി. കൂടാതെ വാഹന ഉടമയെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചതായും പരാതിയിൽ പറയുന്നു. ധനുവച്ചപുരം സ്വദേശി ഡേവിഡ്‌സൻ എന്നയാളാണ് വിഴിഞ്ഞം പോലീസിൽ പരാതി നൽകിയത്.
കോട്ടുകാൽ സ്വദേശി മോഹനൻ എന്നയാൾ വ്യാജരേഖയുണ്ടാക്കി വിഴിഞ്ഞം പോലീസിനെ കബളിപ്പിച്ചതായും തന്നെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചതായുമായാണ് ഡേവിഡ്‌സണിന്റെ പരാതി. സംഭവത്തിൽ വിഴിഞ്ഞം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിവരാവകാശ പ്രകാരം രേഖകൾ എടുത്ത ഡേവിഡ്‌സൺ വ്യാജ രേഖയുണ്ടാക്കിയ മോഹനനെതിരെ വിഴിഞ്ഞം പോലീസിൽ പരാതി നൽകുകയായിരുന്നു.
സംഭവം നടന്ന് വർഷങ്ങൾ കഴിഞ്ഞെങ്കിലും മോഷണം പോയതിനെ തുടർന്ന് കസ്റ്റഡിയിലെടുത്ത വാഹനം വ്യാജരേഖ ചമച്ച് പോലീസ് സ്‌റ്റേഷനിൽ നിന്നിറക്കിക്കൊണ്ടുപോയ സംഭവം പോലീസിനും നാണക്കേടായിരിക്കുകയാണ്. സംഭവത്തിൽ പ്രതിക്ക് പോലീസിൽനിന്ന് സഹായം ലഭിച്ചിട്ടുണ്ടോ എന്നതടക്കം അന്വേഷിച്ച് കണ്ടെത്താനുള്ള ശ്രമത്തിലാണ് വിഴിഞ്ഞം പൊലീസ്.