ഉലക്കകൊണ്ട് ശക്തമായി തലക്കടിച്ചു, കറിക്കത്തികൊണ്ട് കഴുത്തറത്തു, മൃതദേഹം ചാക്കില്‍ പൊതിഞ്ഞ് വീടിന്റെ പിന്നിലെ തോട്ടത്തിലേക്കെറിഞ്ഞു; ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കഥ വിവരിച്ച് ഭാര്യ

വെള്ളറട: ഭര്‍ത്താവിനെ ക്രൂരമായി കൊലപ്പെടുത്തിയ കഥ വിവരിച്ച് ഭാര്യ. അമ്പൂരി കണ്ടംതിട്ട ജിപിന്‍ഭവനില്‍ സെല്‍വ മുത്തു(52) കൊല്ലപ്പെട്ട സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലായിരുന്ന ഭാര്യ സുമലത (ഷീബ-40) കുറ്റം സമ്മതിച്ചു. സെല്‍വമുത്തുവിന്റെ തലയില്‍ ഉലക്കകൊണ്ട് ശക്തമായി അടിച്ച ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.

സ്ഥിരമായി സെല്‍വ മുത്തു തന്നെ മര്‍ദിക്കുന്നതാണ് കൊലപാതകത്തിന് പ്രേരണയായതെന്ന് സുമലത പൊലീസിനോട് പറഞ്ഞു. തലേന്ന് രാവിലെയും മര്‍ദിച്ചു. പുലര്‍ച്ചെ 2ന് ശേഷമായിരുന്നു കൊലപാതകം. കട്ടിലില്‍ കിടന്ന് ഉറങ്ങുകയായിരുന്ന സെല്‍വമുത്തുവിന്റെ തലയില്‍ സുമലത ഉലക്കകൊണ്ട് ശക്തമായി അടിച്ചു.

ഈ അടിയുടെ ആഘാതത്തില്‍ ബോധം നഷ്ടപ്പെട്ടു. തലയോടും പൊട്ടി. കട്ടിലിന്റെ വശത്ത് നിന്നുകൊണ്ടാണ് അടിച്ചത്. തുടര്‍ന്ന് റബര്‍ തടിയുടെ കഷണം കൊണ്ട് വീണ്ടും മൂന്നുവട്ടം തലയ്ക്കടിച്ചു. അതിനുശേഷം കട്ടിലില്‍ ഇരുന്ന് കറിക്കത്തികൊണ്ട് കഴുത്തറത്തു.

തുണികൊണ്ട് മൃതദേഹം മൂടിയ ശേഷം കത്തികഴുകി ചണംചാക്കില്‍ പൊതിഞ്ഞ് വീടിന്റെ പിന്നിലെ തോട്ടത്തിലേക്കെറിഞ്ഞു. ഇതിനിടെ ഭിന്നശേഷിക്കാരനായ മകന്‍ ജിത്തു ശുചിമുറിയില്‍ പോയി തിരികെ എത്തിയപ്പോള്‍ കിടന്നുറങ്ങിക്കൊള്ളാന്‍ നിര്‍ദേശിച്ചു.

റബര്‍ ടാപ്പിങ്ങിന് പോകുന്നതിനായി പുലര്‍ച്ചെ 3ന് സെല്‍വമുത്തു അലാം വയ്ക്കാറുണ്ട്. ഇത് ഓഫാക്കി വച്ചശേഷം നേരം പുലരുന്നതുവരെ സുമലത വീടിന്റെ വരാന്തയില്‍ ഇരുന്നു. രാവിലെയാണ് സമീപ വീട്ടില്‍ എത്തി ടാപ്പിങ് കത്തികൊണ്ട് ഭര്‍ത്താവിന് പരുക്കേറ്റെന്നും ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിക്കണമെന്നും ആവശ്യപ്പെട്ടത്.

Exit mobile version