ഡിസിസി അധ്യക്ഷ പട്ടിക പ്രഖ്യാപിച്ചാലുടന്‍ ‘കലാപത്തിന്’ ആഹ്വാനം: രമേശ് ചെന്നിത്തല ബ്രിഗേഡ് ഗ്രൂപ്പില്‍ പ്രതിഷേധം

തിരുവനന്തപുരം: ഡിസിസി അധ്യക്ഷ പട്ടിക പ്രഖ്യാപിച്ചാലുടന്‍ ‘കലാപത്തിന്’ കോണ്‍ഗ്രസില്‍ അണിയറ നീക്കം. രമേശ് ചെന്നിത്തല ബ്രിഗേഡ് എന്ന വാട്സാപ്പ് ഗ്രൂപ്പ് വഴിയാണ് പ്രതിഷേധങ്ങള്‍ക്ക് പടയൊരുക്കം ആരംഭിച്ചിരിക്കുന്നത്.

അന്‍വര്‍ സാദത്ത് എംഎല്‍എ തുടങ്ങി രമേശ് ചെന്നിത്തലയുടെ മകന്‍ രോഹിത് ചെന്നിത്തലയും ഈ വാട്സാപ്പ് ഗ്രൂപ്പിലുണ്ട്. പുതിയ പട്ടികക്കെതിരെ ഗ്രൂപ്പിന് അതീതമായി പ്രതിഷേധം സൃഷ്ടിക്കണമെന്ന് ഗ്രൂപ്പില്‍ ആഹ്വാനമുള്ളത്.

‘ഡിസിസി പ്രസിഡന്റാകാന്‍ നിന്ന നേതാക്കളുടെ ഫാന്‍സിനെ ഇളക്കിവിടണം’, ‘ഉമ്മന്‍ചാണ്ടിയുടെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നവരെ കൂടി ചേര്‍ത്ത് ആക്രമണം നടത്തണം’, ‘രമേശ് ജിയെ പുതിയ ഗ്രൂപ്പുകാര്‍ മനപൂര്‍വ്വം ആക്രമിക്കുന്നതായി വരുത്തണം’,’ഗ്രൂപ്പ് കളിക്കുന്നത് ആര്‍സിയും ഒസിയും അല്ലായെന്നും തെളിയിക്കണം’ തുടങ്ങിയ സന്ദേശങ്ങള്‍ ഗ്രൂപ്പിലുണ്ട്.

ആര്‍സി ബ്രിഗേഡിന്റെ അഡ്മിന്‍മാര്‍ രമേശ് ചെന്നിത്തലയുടെ വിശ്വസ്തരാണ്. ഹബീബ് ഖാന്‍, അഡ്വ. ഫവാജ് പാത്തൂര്‍, ധനസുമോദ്, സുബോധ് തുടങ്ങിയവരാണ് ഗ്രൂപ്പ് അഡ്മിന്‍മാര്‍.’ഡിസിസി പ്രസിഡന്റാകാന്‍ നിന്ന നേതാക്കന്മാരുടെ ഫാന്‍സുകാരെ എല്ലാ ജില്ലയിലും ഇളക്കിവിടണമെന്ന്’ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മറ്റിയംഗം എംഎ സിദ്ധീഖ് ഗ്രൂ്പ്പില്‍ പറയുന്നുണ്ട്.

എഐ എന്നതിലുപരി ഉണ്ടായിരിക്കുന്ന പുതിയ ഗ്രൂപ്പുകള്‍ക്ക് എതിരെ പ്രവര്‍ത്തകരുടെ വികാരം എന്നാലോചിക്കൂവെന്നും ഇദ്ദേഹം പറയുന്നുണ്ട്. വിഡി സതീഷനും കെസി വേണുഗോപാല്‍ എന്നിവര്‍ക്കെതിരെ പ്രതിഷേധം ഉയര്‍ത്താനും ഗ്രൂപ്പില്‍ ആഹ്വാനമുണ്ട്. നേരത്തെ ഡിസിസി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാക്കളുടെ അഭിപ്രായം വീണ്ടും തേടില്ലെന്ന് കെപിസിസി വ്യക്തമാക്കിയിരുന്നു.

Exit mobile version