തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോലും പണമില്ലാതെ കുത്തുപാളയെടുത്തു; പ്രചാരണത്തിനൊപ്പം കോൺഗ്രസ് സ്ഥാനാർത്ഥികൾ പണപ്പിരിവും നടത്തും; കൂപ്പണുകൾ വരുന്നു

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണം നടത്താനും പണമില്ലാത്ത അവസ്ഥയിൽ കേരളത്തിലെ കോൺഗ്രസ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടർന്ന് കൂപ്പൺ അടിച്ച് പണപ്പിരിവ് നടത്താനാണ് പുതിയ നീക്കം. കോൺഗ്രസിന്റെ തെരെഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് പണം കണ്ടെത്താനായി ക്രൗഡ് ഫണ്ടിംഗ് അല്ലാതെ വഴിയില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.

തീരുമാനം സാമ്പത്തിക പ്രതിസന്ധി രൂക്ഷമാവുകയും എഐസിസി സഹായം നൽകില്ലെന്ന് അറിയിക്കുകയും ചെയ്ത സാഹചര്യത്തിലാണ് കൂപ്പൺ അടിച്ച് ഉടൻ തന്നെ ജനങ്ങളിൽ നിന്ന് പണപ്പിരിവ് ആരംഭിക്കാൻ ഒരുങ്ങുന്നത്.

പിസിസികളും സ്ഥാനാർഥികളും സ്വന്തം നിലയ്ക്ക് പണം കണ്ടെത്തണമെന്നാണ് എഐസിസി നിർദേശം. അതേസമയം, നിലവിൽ സാമ്പത്തിക പ്രതിസന്ധി കാരണം തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പിന്നിലാണ് കോൺഗ്രസ് സ്ഥാനാർത്ഥികളെന്നാണ് വിവരം.

മുൻപ് മൂന്നു ഘട്ടമായി ഹൈക്കമാന്റ് സ്ഥാനാർത്ഥികൾക്ക് ധനസഹായം നൽകിയിരുന്നു. പ്രചരണ സാമഗ്രി തയ്യാറാക്കൽ, സ്ഥാനാർത്ഥികളുടെ പര്യടനം, നേതാക്കളുടെ പര്യടനം എന്നിവയ്ക്ക് വേണ്ടിയായിരുന്നു പണം നൽകിയിരുന്നത്. ഇത്തവണയാകട്ടെ ആദ്യഘട്ട പണം പോലും നൽകിയിട്ടില്ല.

ALSO READ- ഫോറസ്റ്റ് സ്‌റ്റേഷനിലെ കഞ്ചാവ് കൃഷി യാഥാർഥ്യം തന്നെ; ഉദ്യോഗസ്ഥരും അറിഞ്ഞിരുന്നു; തെളിവായി ഫോൺ സംഭാഷണങ്ങൾ പുറത്ത്

ദേശീയ നേതൃത്വവും സാമ്പത്തിക ഞെരുക്കം വെളിപ്പെടുത്തിയതോടെ കെപിസിസി മറ്റ് വഴിയില്ലാതെയാണ് സ്വന്തം വഴി തേടുന്നത്. തെരഞ്ഞെടുപ്പ് കാലത്ത് പിരിവ് തിരിച്ചടിയാകുമെന്ന നിരീക്ഷണം ഉണ്ടെങ്കിലും നിലവിൽ മറ്റുമാർഗ്ഗങ്ങളില്ലെന്നാണ് നേതാക്കളുടെ മറുപടി.

സ്ഥാനാർത്ഥികളും അണികളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വീടു കയറുന്നതിനൊപ്പം പണപ്പിരിവ് കൂടി നടത്തും എന്നാണ് നിലവിലെ തീരുമാനം. നിലവിൽ സ്ഥാനാർത്ഥികൾ സ്വന്തം നിലയിലാണ് തെരഞ്ഞെടുപ്പ് പ്രചരണം ഏകോപിപ്പിക്കുന്നത്. നേരത്തെ, സമരാഗ്‌നി പര്യടനത്തിനായി ഓരോ മണ്ഡലം കമ്മിറ്റിയും ഓരോ ലക്ഷം രൂപ സമാഹരിക്കാൻ തീരുമാനിച്ചിരുന്നെങ്കിലും ഇത് പാളിയിരുന്നു. അതുകൊണ്ടുതന്നെ ഏറ്റവും അടുത്ത ദിവസങ്ങളിൽ തന്നെ പിരിവിനായുള്ള കൂപ്പണുകൾ ബൂത്ത് തലങ്ങളിൽ എത്തും.

Exit mobile version