കേരളം കത്തിക്കും, ഹാക്ക് ചെയ്ത് മോട്ടോര്‍ വാഹന വകുപ്പിന്റെ പേജില്‍ പൊങ്കാലയിടും; ഇബുള്‍ ജെറ്റ് സഹോദരങ്ങള്‍ അറസ്റ്റിലായതിന് പിന്നാലെ 17ഓളം ആരാധകരും അറസ്റ്റില്‍

കണ്ണൂര്‍ : യൂട്യൂബ് വ്‌ലോഗര്‍മാരായ ഇ-ബുള്‍ ജെറ്റ് സഹോദരങ്ങള്‍ അറസ്റ്റിലായതിന് പിന്നാലെ 17ഓളം ആരാധകരും അറസ്റ്റില്‍. നിയമലംഘനങ്ങള്‍ക്ക് ആഹ്വാനം ചെയ്തതിനും നിയമവിരുദ്ധമായി സംഘം ചേര്‍ന്നതിനുമാണ് ആരാധകരായ 17 പേരെ കണ്ണൂര്‍ ടൗണ്‍ പൊലീസ് അറസ്റ്റ് ചെയ്തത്.

യൂട്യൂബര്‍മാരുടെ വാന്‍ കസ്റ്റഡിയിലെടുത്ത വിവരം അറിഞ്ഞതിന് പിന്നാലെ രാവിലെ മുതല്‍ മോട്ടര്‍ വാഹന വകുപ്പിന്റെ ഓഫിസ് പരിസരത്ത് കുട്ടികള്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേരാണ് തടിച്ചുകൂടിയത്. തങ്ങളുടെ വാഹനം എംവിഡി കസ്റ്റഡിയിലെടുത്തതും വലിയ തുക പിഴ ചുമത്തിയതും വ്്‌ലോഗര്‍മാര്‍ ലൈവ് വീഡിയോയിലൂടെ അറിയിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ആരാധകര്‍ ഇളകിയത്. ഇ ബുള്‍ജെറ്റ് സഹോദരന്മാര്‍ കണ്ണൂരിലെ ഓഫിസില്‍ എത്തുന്ന വിവരവും സമയവും ആരാധകര്‍ അറിഞ്ഞത്. സിവില്‍ സ്റ്റേഷന്‍ പരിസരത്തെ കെട്ടിട സമുച്ചയത്തിന് ഇടയിലുള്ള ഭാഗത്തായിരുന്നു വാഹനം നിര്‍ത്തിയിരുന്നത്. ഇവിടെയെത്തി വാഹനത്തിനൊപ്പം ആരാധകര്‍ സെല്‍ഫിയെടുക്കുന്നുണ്ടായിരുന്നു.

മറ്റു ചിലര്‍ മോട്ടര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ അധിക്ഷേപിച്ചും വെല്ലുവിളിച്ചും ചിലര്‍ വിഡിയോകള്‍ ചിത്രീകരിക്കുകയും ചെയ്തു. . ഇതിനിടെ ഓഫിസിലെ കംപ്യൂട്ടറുകളിലൊന്നിന്റെ മോണിറ്റര്‍ യൂട്യൂബര്‍മാരുടെ കൈ തട്ടി വീണു പൊട്ടുകയും ചെയ്തുവെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.

വ്‌ലോഗര്‍മാരെ ടൗണ്‍ സ്റ്റേഷനില്‍ എത്തിച്ചതോടെ ആരാധകര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ റോഡില്‍ തമ്പടിച്ചു. ഇതോടെ ഇവരെ പിരിച്ചുവിടാന്‍ പൊലീസ് ഇടപെട്ടു. പൊലീസിനു നേരെ കലാപാഹ്വാനം ചെയ്തുവെന്നും നിയമവിരുദ്ധമായി സംഘടിച്ചുവെന്നും കോവിഡ് മാനദണ്ഡം ലംഘിച്ചുവെന്നും ചൂണ്ടിക്കാട്ടി ഇവരില്‍ 17 പേരെ അറസ്റ്റു ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

സമൂഹ മാധ്യമങ്ങളില്‍ പൊലീസിനെതിരെയും മോട്ടര്‍ വാഹന വകുപ്പിനെതിരെയും വ്‌ലോഗര്‍മാരുടെ ആരാധകര്‍ നടത്തിയ പ്രചാരണം സൈബര്‍ സെല്‍ കര്‍ശനമായി നിരീക്ഷിക്കുന്നുണ്ട്. കേരളം കത്തിക്കും, പൊലീസിന്റെയും മോട്ടര്‍ വാഹന വകുപ്പിന്റെയും വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്യണം, ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളില്‍ പൊങ്കാലയിടണം തുടങ്ങിയ ആഹ്വാനങ്ങളും തുടരെ വന്നു. ഇവരെ സൈബര്‍ സെല്‍ നിരീക്ഷിക്കുകയാണ്.

Exit mobile version