‘ആഹാ, അവള്‍ മരിച്ചോ?, മൃതദേഹം പോലും കാണേണ്ട’, യുവതിയുടെ മരണവാര്‍ത്ത കേട്ട് ഭര്‍ത്താവ്; കാമുകനൊപ്പം പോയ സുമിത്രയുടെ മൃതദേഹം ഏറ്റെടുക്കാതെ ബന്ധുക്കളും

പന്തളം: വാഹനാപകടത്തില്‍ മരിച്ച യുവതിയുടെ മൃതദേഹം ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ തയ്യാറായില്ല. തിരുവനന്തപുരം കുളത്തൂര്‍ പുളിമൂട് വിളയില്‍ വീട്ടില്‍ സുമിത്ര പ്രവീണാണ് മരണപ്പെട്ടത്. 28 വയസ്സായിരുന്നു. തിരുവനന്തപുരം നെടുമങ്ങാട് തൊളിക്കോട് എന്‍ എം മന്‍സിലില്‍ അന്‍സിലിനൊപ്പം (24) ബൈക്കില്‍ സഞ്ചരിക്കവെയായിരുന്നു അപകടം.

ഭര്‍ത്താവിനെയും കുഞ്ഞിനെയും ഉപേക്ഷിച്ച് അന്‍സിലിനൊപ്പം നാടുവിട്ട് പോകുകയായിരുന്നു സുമിത്ര. കുളനട മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയ്ക്ക് സമീപമുള്ള വളവില്‍ വച്ച് ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് റോഡില്‍ തെന്നി മറിയുകയായിരുന്നു.

റോഡിലേക്ക് തെറിച്ചുവീണ സുമിത്രയുടെ മുകളിലൂടെ ചെങ്ങന്നൂര്‍ ഭാഗത്ത് നിന്നും വന്ന കൊറിയര്‍ വാഹനം കയറിയിറങ്ങുകയായിരുന്നു. അപകടത്തില്‍ പരുക്കേറ്റ സുമിത്രയെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടു. അന്‍സിലിനെ പരുക്കുകളോടെ പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അതേസമയം സുമിത്രയുടെ മരണവിവരം പോലീസ് അറിയിച്ചപ്പോള്‍ മൃതദേഹം ഏറ്റെടുക്കാന്‍ തയ്യാറല്ലെന്നായിരുന്നു അറിയിച്ചത്. ഭര്‍ത്താവ് പ്രവീണ്‍ പ്രതികരിച്ചത് ഇങ്ങനെ, ‘ആഹാ, അവള്‍ മരിച്ചോ’ എന്നായിരുന്നു ആദ്യം ചോദിച്ചത്. മൃതദേഹം തനിക്ക് കാണേണ്ടെന്ന് പ്രവീണ്‍ വ്യക്തമാക്കി.

സോഷ്യല്‍ മീഡിയ വഴിയാണ് സുമിത്ര അന്‍സിലുമായി പരിചയപ്പെടുന്നത്. പ്രണയത്തിലായ ഇരുവരും ഒരുമിച്ച് ജീവിക്കാന്‍ തീരുമാനമെടുക്കുകയായിരുന്നു. ഭര്‍ത്താവ് പ്രവീണുമായി അകന്നു കഴിയുകയായിരുന്നു സുമിത്ര. ബന്ധം വേര്‍പിരിയുന്നതിനായി കുടുംബകോടതിയില്‍ കേസ് ഫയല്‍ ചെയ്തിട്ടുണ്ട്. ഇരുവരുടെയും കുട്ടി പ്രവീണിനൊപ്പമാണ് കഴിയുന്നത്.

Exit mobile version