“തന്നെ ബിജെപിക്കാരനെന്ന് വിളിച്ചപ്പോള്‍ കോണ്‍ഗ്രസില്‍ നിന്നും ആരും പ്രതിരോധിച്ചില്ല”; സങ്കടം പറഞ്ഞ് ചെന്നിത്തല

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവര്‍ത്തകരെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. മുന്നില്‍ വന്ന് പുകഴ്ത്തുകയും ചിരിക്കുകയും ചെയ്യുന്ന എല്ലാവരും സ്‌നേഹിതരല്ലെന്ന് തിരിച്ചറിഞ്ഞുവെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. തന്നെ സിപിഎം ബിജെപിക്കാരനെന്ന് വിളിച്ചപ്പോള്‍ കോണ്‍ഗ്രസില്‍ നിന്നും പ്രതിരോധമുണ്ടായില്ല. എതിരാളികള്‍ കോണ്‍ഗ്രസുകാര്‍ തന്നെയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

കെപിസിസി പ്രസിഡന്റായുള്ള കെ സുധാകരന്റെ സ്ഥാനാരോഹണ ചടങ്ങിലാണ് ചെന്നിത്തല കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വിമര്‍ശിച്ചത്. മുന്നില്‍ വന്ന് പുകഴ്ത്തുകയും ചിരിക്കുകയും ചെയ്യുന്ന എല്ലാവരും സ്‌നേഹിതരല്ലെന്നും എതിരാളികള്‍ കോണ്‍ഗ്രസുകാര്‍ തന്നെയാണെന്ന സത്യം സുധാകരനും മനസ്സിലാക്കണമെന്ന് ചെന്നിത്തല പറഞ്ഞു.

കേരളത്തിലെ കോണ്‍ഗ്രസിനെ ഇല്ലായ്മ ചെയ്യാന്‍ കള്ളക്കഥ മെനയുകയാണ്. കെ സുധാകരന്‍ കെപിസിസി പ്രസിഡന്റ് ആയി ചുമതലയേല്‍ക്കാന്‍ പോകുമ്പോള്‍ സുധാകരന്‍ ബിജെപിക്കാരനാണെന്നും, ബിജെപിയുടെ വാലാണെന്നും സിപിഎം നേതാക്കള്‍ ആരോപിച്ചു. ഇതിനെതിരെ താന്‍ പ്രസ്താവന നടത്തി.

എന്നാല്‍ തനിക്കെതിരെ സിപിഎം ഇത്തരം പ്രസ്താവന നടത്തിയപ്പോള്‍ പാര്‍ട്ടിയില്‍ നിന്നും ആരും പ്രതികരിച്ചില്ല. ആ വേദന അറിയാവുന്നതുകൊണ്ടാണ് താന്‍ പ്രതികരിച്ചത്. അതായിരിക്കണം നമ്മുടെ വികാരമെന്നും ചെന്നിത്തല പറഞ്ഞു

നമ്മുടെ ശത്രു നമ്മള്‍ തന്നെയാണെന്ന് ഓര്‍ക്കണം. നമ്മെ പരാജയപ്പെടുത്താന്‍ നമുക്ക് മാത്രമേ കഴിയൂ. നമുക്കെതിരെ എതിരാളികള്‍ ആയുധങ്ങള്‍ പ്രയോഗിക്കുമ്പോള്‍ ആ പക്ഷത്തുചേര്‍ന്നുകൊണ്ട് നമ്മുടെ ആളുകള്‍ പ്രവര്‍ത്തിക്കുമ്പോഴാണ് നമ്മള്‍ നിസ്സഹായരായിപോകുന്നത്, തളര്‍ന്നു പോകുന്നത് എന്നും ചെന്നിത്തല പറഞ്ഞു.

Exit mobile version