റഹ്മാന്റെ മുറി പാതി ചുമരുള്ളത്; ജനലഴികൾ മുറിച്ചത് മൂന്ന് മാസം മുമ്പ് മാത്രം; മകന് മാനസിക പ്രശ്‌നങ്ങളുണ്ടായിരുന്നു; സജിതയെ ഒളിപ്പിച്ചത് മറ്റെവിടെയോ: മാതാപിതാക്കൾ

പാലക്കാട്: പാലക്കാട്ടെ അയിലൂരിലെ വീട്ടിൽ സജിതയെന്ന യുവതിയെ 10 വർഷം ഒളിപ്പിച്ചുവെന്ന റഹ്മാന്റെ വാദം തള്ളി അയാളുടെ മാതാപിതാക്കൾ. യുവതിയെ പത്ത് വർഷം വീട്ടിലെ മുറിയിൽ ആരും അറിയാതെ താമസിപ്പിക്കാനാവില്ലെന്നും റഹ്മാന്റൈ മുറി പാതി ചുമരുള്ളത് മാത്രമാണെന്നും പിതാവ് മുഹമ്മദ് കരീം പറഞ്ഞു. പാതി ചുമരുള്ള മുറിയിലാണ് റഹ്മാൻ താമസിച്ചിരുന്നത്. ആരെങ്കിലും ആ മുറിയിൽ ഉണ്ടെങ്കിൽ തങ്ങൾ അറിയുമായിരുന്നെന്ന് റഹ്മാന്റെ പിതാവും മാതാവ് ആത്തികയും ആവർത്തിച്ചു.

സജിത ശുചിമുറിയിലേക്കും മറ്റും പുറത്തിറങ്ങാൻ ഉപയോഗിച്ചു എന്ന് പറയപ്പെടുന്ന ജനലിന്റെ അഴികൾ മൂന്നു മാസം മുമ്പാണ് മുറിച്ചുമാറ്റിയതെന്നും രക്ഷിതാക്കൾ പറയുന്നു. റഹ്മാന് ചില മാനസിക പ്രശ്‌നങ്ങൾ ഉണ്ടായിരുന്നുവെന്നും രക്ഷിതാക്കൾ ആരോപിച്ചു. മീഡിയവണിനോടായിരുന്നു മാതാപിതാക്കളുടെ ആരോപണം.

മൂന്നു വർഷം മുമ്പ് വീടിന്റെ മേൽക്കൂര പൊളിച്ചു പണിതിരുന്നു. ആ സമയത്ത് റഹ്മാന്റെ സഹോദരിയുടെ മകനും പിതാവും മുറിക്കകത്ത് കയറിയതാണ്. ഒരു കട്ടിൽ പോലും ആ മുറിയിലുണ്ടായിരുന്നില്ല. ചെറിയ ടീപോയ് മാത്രമാണുണ്ടായിരുന്നതെന്നും മാതാപിതാക്കൾ പറയുന്നു.

അതേസമയം, ഈ ടീപോയ്ക്ക് ഉള്ളിലാണ് സജിത ഒളിച്ചിരുന്നത് എന്നാണ് റഹ്മാൻ പറഞ്ഞത്. പക്ഷെ, ഇത് നിഷേധിക്കുകയാണ് മാതാപിതാക്കൾ. റഹ്മാൻ വർഷങ്ങളോളം സജിതയെ മറ്റെവിടെയോ ആണ് താമസിപ്പിച്ചതെന്നും മാതാപിതാക്കൾ പറയുന്നു.

അതേസമയം, വ്യത്യസ്ത മതങ്ങളിൽപ്പെട്ട ഇരുവരും വീട്ടുകാരെ ഭയന്നാണ് ഇത്രനാളും കഴിഞ്ഞിരുന്നത്. സജിതയെ പത്തുവർഷത്തോളം പുറത്തിറക്കാതിരുന്നതും വീട്ടുകാരെ ഭയന്നാണ്. ഒടുവിൽ മൂന്നു മാസം മുമ്പ് വീട് വിട്ടിറങ്ങിയ റഹ്മാനെ കഴിഞ്ഞ ദിവസം സഹോദരൻ യാദൃശ്ചികമായി കണ്ടെത്തിയതാണ് സംഭവത്തിൽ നിർണായകമായത്.

Exit mobile version