അടിപിടി കേസിൽ കസ്റ്റഡിയിലെടുത്ത പ്രതി അക്രമാസക്തനായി; പോലീസുകാരനെ നെഞ്ചിലിടിച്ച് ബോധം കെടുത്തി

ഓയൂർ: കൊല്ലത്ത് ഒരു ഹോട്ടലിലുണ്ടായ അടിപിടിക്കേസിൽ പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി പോലീസുകാരനെ നെഞ്ചിലിടിച്ച് ബോധം കെടുത്തി. പൂയപ്പള്ളി പോലീസ് സ്റ്റേഷനിൽ ചൊവ്വാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. പള്ളിമൺ കിഴക്കേ ഗോകുലം പൂമങ്കലത്ത് വീട്ടിൽ ദീപുലാൽ (36) ആണ് പോലീസുകാരനെ ആക്രമിച്ചത്.

ജിഡി ചാർജുണ്ടായിരുന്ന എഎസ്‌ഐ രാജേഷിനെയാണ് പ്രതി ആക്രമിച്ച് വീഴ്ത്തിയത്. ഇയാൾ നെഞ്ചിൽ ഇടിച്ച ഇടിയുടെ ആഘാതത്തിൽ എഎസ്‌ഐ രാജേഷ് ബോധരഹിതനായി വീഴുകയായിരുന്നു. ഈ സമയം ഗ്രില്ല് തകർത്ത് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ മറ്റു പോലീസുകാരെത്തിയാണ് കീഴ്‌പ്പെടുത്തിയത്. പരിക്കേറ്റ രാജേഷിനെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ബോധംകെട്ടുവീണ പോലീസ് ഉദ്യോഗസ്ഥനെ പ്രാഥമികശുശ്രൂഷ നൽകാനുള്ള ശ്രമവും പ്രതി തടസ്സപ്പെടുത്തിയതായി പോലീസുകാർ പറയുന്നു. തുടർന്ന് കൂടുതൽ പോലീസ് എത്തി പ്രതിയെ അവിടെ നിന്ന് മാറ്റുകയായിരുന്നു. പൂയപ്പള്ളിയിലെ ഹോട്ടലിൽ ദീപുലാലും മറ്റൊരാളും അടിയുണ്ടാക്കിയതിനെ തുടർന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. സ്‌റ്റേഷനിലെത്തിച്ച ഉടൻ പ്രതി അക്രമാസക്തനാവുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

Exit mobile version