പള്ളുരുത്തിയിൽ കാണാതായ എഎസ്‌ഐ തിരികെ എത്തി; മാനസികമായി പീഡിപ്പിച്ചെന്ന് ആരോപണങ്ങൾ തള്ളി സിഐ; തനിക്ക് മാത്രം മെമോ നൽകിയത് വിവേചനമെന്ന് ഉത്തംകുമാർ

കൊച്ചി: കാണാതായ എറണാകുളം ഹാർബർ പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ ആയിരുന്ന ഉത്തംകുമാർ തിരികെ എത്തി. പള്ളുരുത്തിയിലെ വീട്ടിൽ നിന്നും ഇറങ്ങിപ്പോയ എഎസ്‌ഐ ഇന്ന് രാവിലെയാണ് തിരികെ വീട്ടിലെത്തിയത്. ഉത്തംകുമാറിനെ കാണാനില്ലെന്ന് പരാതിയുമായി ഭാര്യ പോലീസിനെ സമീപിച്ചിരുന്നു.
Police

വൈകി എത്തിയതിനു സിഐ മാനസികമായി പീഡിപ്പിച്ച മനോവിഷമത്തിലാണ് ഉത്തംകുമാർ നാടുവിട്ടതെന്നാണ് കുടുംബത്തിന്റെ ആരോപണം. എന്നാൽ ഈ ആരോപണം സിഐയും മറ്റ് പോലീസ് ഉദ്യോഗസ്ഥരും തള്ളിയിരുന്നു.

ഇന്ന് രാവിലെ തിരികെ വീട്ടിലെത്തിയ ഉത്തംകുമാറിനെ പോലീസെത്തി സ്റ്റേഷനിലേക്ക് കൊണ്ടു വന്നു. തനിക്ക് മാത്രമായി മെമ്മോ ലഭിച്ചതിന്റെ വിഷമത്തിൽ ആണ് നാട് വിട്ടതെന്ന് എഎസ്‌ഐ പറഞ്ഞതായി പള്ളുരുത്തി സിഐ പറഞ്ഞു. ഗുരുവായൂർ ആയിരുന്നു എന്നാണ് എഎസ്‌ഐ മൊഴി നൽകിയത്. സ്ഥിരമായി താമസിച്ച് ഡ്യൂട്ടിക്ക് വരുന്നതിനാലാണ് ഉത്തംകുമാറിന് മെമ്മോ നൽകിയത് എന്നും സിഐ പറഞ്ഞു.

ഇന്നലെ രാവിലെ മുതലാണ് ഹാർബർ പോലീസ് സ്റ്റേഷനിലെ എഎസ്‌ഐ ആയ ഉത്തംകുമാറിനെ കാണാതായത്. വ്യാഴാഴ്ച ഡ്യൂട്ടിക്ക് വൈകി എത്തിയതിന് സിഐ ഹാജർ ബുക്കിൽ ഉത്തംകുമാർ അബ്‌സെന്റ് ആണെന്ന് രേഖപ്പെടുത്തി. ഇതേ തുടർന്ന് വീട്ടിൽ മടങ്ങി എത്തിയ ഉത്തംകുമാറിന് വൈകിട്ടോടെ കാരണം കാണിക്കൽ നോട്ടീസ് നൽകി. വിശദീകരണം നൽകാൻ വെള്ളിയാഴ്ച രാവിലെ സ്റ്റേഷനിലേക്ക് പോകുകയാണ് എന്നു പറഞ്ഞു വീട്ടിൽ നിന്നിറങ്ങിയെങ്കിലും പിന്നീട് ഒരു വിവരവും ഇല്ലെന്നാണ് ഭാര്യ ദീപ പറഞ്ഞിരുന്നത്. ദീപയുടെ പരാതിയിൽ പള്ളുരുത്തി പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിരുന്നു. വൈകിയെത്തിയതിനാൽ വിശദീകരണം ചോദിക്കുക മാത്രമാണ് ചെയ്തതെന്നാണ് സിഐയുടെ വാദം.

Exit mobile version