സംവിധായകന്‍ ഡെന്നിസ് ജോസഫ് അന്തരിച്ചു

കോട്ടയം: സംവിധായകനും തിരക്കഥാകൃത്തുമായ ഡെന്നിസ് ജോസഫ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റുകളുടെ സ്രഷ്ടാവാണ് വിട വാങ്ങിയത്.

ന്യൂഡല്‍ഹി, രാജാവിന്റെ മകന്‍, നിറക്കൂട്ട്, കോട്ടയം കുഞ്ഞച്ചന്‍ നമ്പര്‍ 20 മദ്രാസ് മെയില്‍, നായര്‍ സാബ്, ഇന്ദ്രജാലം തുടങ്ങി ഒട്ടേറെ മെഗാഹിറ്റുകള്‍ അദ്ദേഹത്തിന്റേതായുണ്ട്. മമ്മൂട്ടിയും മോഹന്‍ലാലും താരപദവിയിലേക്ക് ഉയര്‍ന്ന സിനിമകളുടെ തിരക്കഥ അദ്ദേഹത്തിന്റേത് ആയിരുന്നു. മനു അങ്കിള്‍’ 1988ല്‍ ദേശീയപുരസ്‌കാരം നേടി.

സിനിമയില്‍ വീണ്ടും സജീവമാകാനിരിക്കെയാണ് അന്ത്യം. മമ്മൂട്ടിയും മോഹന്‍ലാലും താരപദവിയിലേക്കുയര്‍ന്ന സിനിമകളുടെ തിരക്കഥ നിര്‍വഹിച്ച് മലയാള സിനിമയെ വലിയ കച്ചവട വിജയങ്ങളിലേക്ക് നയിച്ചത് ഡെന്നിസ് ജോസഫായിരുന്നു.

1985ല്‍ ‘ഈറന്‍ സന്ധ്യയ്ക്ക്’ എന്ന ചിത്രത്തിനു തിരക്കഥ എഴുതി ചലച്ചിത്രരംഗത്ത് പ്രവേശിച്ച ഡെന്നീസ് ജോസഫ്, മനു അങ്കിള്‍ എന്ന ചലച്ചിത്രത്തിലൂടെ സംവിധായകനായി.

ഏറ്റുമാനൂരില്‍ 1957 ഒക്ടോബര്‍ 20ന് എംഎന്‍ ജോസഫിന്റെയും ഏലിയാമ്മ ജോസഫിന്റെയും മകനായി ജനനം. ഏറ്റുമാനൂര്‍ സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ നിന്ന് സ്‌കൂള്‍ വിദ്യാഭ്യാസവും കുറവിലങ്ങാട് ദേവമാതാ കോളജില്‍ നിന്നും ബിരുദവും നേടി. ഫാര്‍മസിയില്‍ ഡിപ്ലോമയും നേടിയിരുന്നു.

Exit mobile version