വോട്ടെണ്ണലിന് തൊട്ടുമുമ്പ് വിവി പ്രകാശിന്റെ വിയോഗം; നഷ്ടപ്പെട്ടത് സഹോദരനെയെന്ന് ചെന്നിത്തല, ഞെട്ടലോടെയാണ് കേട്ടതെന്ന് ഷൗക്കത്ത്; അനുശോചിച്ച് നേതാക്കൾ

vv-prakash4_

മലപ്പുറം: നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയും മലപ്പുറം ഡിസിസി പ്രസിഡന്റുമായ വിവി പ്രകാശിന്റെ നിര്യാണത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയും അനുശോചനം അറിയിച്ചും കോൺഗ്രസ് നേതാക്കൾ. സഹോദരനെ നഷ്ടപ്പെട്ട വേദനയിലാണ് താനെന്ന് രമേശ് ചെന്നിത്തല വിവി പ്രകാശിന്റെ നിര്യാണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തിക്കൊണ്ട് പ്രതികരിച്ചു.

സഹോദരനെ നഷ്ടപ്പെട്ടതിന്റെ വേദനയാണ് താൻ ഇപ്പോൾ അനുഭവിക്കുന്നത്. നിലമ്പൂരിൽ യുഡിഎഫിനു വൻ വിജയം ഉണ്ടാകുമെന്ന ആത്മവിശ്വാസം അദ്ദേഹത്തിന് ഉണ്ടായിരുന്നു. ആ ജനകീയ അംഗീകാരം ഏറ്റുവാങ്ങാതെ അദ്ദേഹത്തിനു വിട പറയേണ്ടി വന്നു എന്നത് വളരെ ദുഖകരമാണ്. ഒരു സഹപ്രവർത്തകൻ എന്നതിനേക്കാൾ സ്‌നേഹ സമ്പന്നനായ ഒരു സഹോദരനെയാണ് പ്രകാശിന്റെ നിര്യാണത്തിലൂടെ തനിക്ക് നഷ്ടപ്പെട്ടിരിക്കുന്നതെന്നും രമേശ് ചെന്നിത്തല തന്റെ അനുശോചന സന്ദേശത്തിൽ പറഞ്ഞു.

താൻ അങ്ങേയറ്റം ഞെട്ടലോടെയാണ് പ്രകാശിന്റെ മരണവാർത്ത കേട്ടതെന്ന് കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ പ്രതികരിച്ചു. ഇന്നലെ രാവിലെ പ്രകാശുമായി രാഷ്ട്രീയ കാര്യങ്ങൾ സംസാരിച്ചിരുന്നു. അതോടൊപ്പം കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട് ഒരു കൺട്രോൾ റൂം മലപ്പുറത്ത് തുടങ്ങുന്നതിനെ കുറിച്ചും അത് മുൻപോട്ടു കൊണ്ടുപോകുന്നതിനെ കുറിച്ചും ഒക്കെ സംസാരിച്ചിരുന്നു. പ്രിയപ്പെട്ട ഒരു സ്‌നേഹിതന്റെ വേർപാട് ഞങ്ങളെയൊക്കെ ഉലച്ചിരിക്കുന്നതാണ്. മലപ്പുറത്തെ കോൺഗ്രസ് പ്രസ്ഥാനത്തിന് തീരാത്ത നഷ്ടമാണ് പ്രകാശിന്റെ വിയോഗത്തിലൂടെ ഉണ്ടായിരിക്കുന്നതെന്നും മുല്ലപ്പള്ളി കൂട്ടിച്ചേർത്തു.

വിവി പ്രകാശിന്റെ മരണം ഞെട്ടലോടെയാണ് കേട്ടതെന്ന് കോൺഗ്രസ് നേതാവ് ആര്യാടൻ ഷൗക്കത്ത് പറഞ്ഞു. നഷ്ടപ്പെട്ട നിലമ്പൂർ തിരിച്ചു പിടിക്കാൻ വലിയ പ്രയത്‌നം എല്ലാ യുഡിഎഫ് പ്രവർത്തകരും ഒരുമിച്ച് നടത്തി. നല്ല ഒരു ജനവിധിയാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ആ വിധി കാണാനുള്ള ഭാഗ്യം പ്രകാശിനുണ്ടായില്ല. പ്രകാശിന്റെ മരണം കോൺഗ്രസിനും യുഡിഎഫിനും വലിയ നഷ്ടമാണ് ഉണ്ടാക്കിയിരിക്കുന്നതെന്നും അദ്ദേഹം അനുശോചന സന്ദേശത്തിൽ പ്രതികരിച്ചു.

Exit mobile version