കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു; ഹോട്ടലുകളിൽ പകുതി പേർ മാത്രം; കടകൾ ഒമ്പത് മണിക്ക് അടയ്ക്കണം; വിവാഹചടങ്ങുകളിൽ പായ്ക്കറ്റ് ഭക്ഷണങ്ങൾ നൽകണം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനത്തെ ചെറുക്കാൻ സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് പ്രതിരോധ പ്രവർത്തനങ്ങൾ കടുപ്പിക്കാനും ആൾക്കൂട്ടം കർശനമായി നിയന്ത്രിക്കാനുള്ള നടപടികൾ സ്വീകരിക്കാൻ തീരുമാനമായത്. പൊതുപരിപാടികൾ അടക്കമുള്ളവയ്ക്ക് നിയന്ത്രണം ഏർപ്പെടുത്തും.

ഇനിമുതൽ തുറസ്സായ സ്ഥലങ്ങളിൽ നടക്കുന്ന പരിപാടികളിൽ 200 ലധികം പേർ പങ്കെടുക്കാൻ അനുവദിക്കില്ല. അടച്ചിട്ട മുറികളിൽ നടക്കുന്ന പരിപാടികൾക്ക് നൂറിലധികം പേരെ അനുവദിക്കില്ല. പൊതുപരിപാടികളുടെ സമയം രണ്ട് മണിക്കൂറായി നിജപ്പെടുത്തണമെന്നും നിർദേശമുണ്ട്. വിവാഹ ചടങ്ങുകൾക്കും ഈ നിയന്ത്രണങ്ങൾ ബാധകമാണ്.

ഹോട്ടലുകളും കടകളും രാത്രി ഒൻപതിന് അടയ്ക്കണമെന്നും തീരുമാനമുണ്ട്. ഹോട്ടലുകളിലെ ഇരിപ്പിടങ്ങളുടെ 50 ശതമാനം പേരെ മാത്രമേ അനുവദിക്കാവൂ. ഹോട്ടലുകളിൽനിന്ന് ഭക്ഷണം പാഴ്‌സൽ നൽകുന്നത് പ്രോത്സാഹിപ്പിക്കണം. വിവാഹ ചടങ്ങുകളിലും പായ്ക്കറ്റ് ഭക്ഷണം നൽകാൻ നിർദേശിക്കണമെന്നും യോഗത്തിൽ അഭിപ്രായം ഉയർന്നു. ഷോപ്പിങ് ഫെസ്റ്റിവലുകൾ, ഷോപ്പിങ് മാളുകളിൽ നടക്കുന്ന വിൽപ്പന മേളകൾ എന്നിവ നിർത്തിവെക്കാനും അധികൃതർ നിർദേശിക്കും.

Exit mobile version