ജനിതക മാറ്റം വന്ന കോവിഡ് വകഭേദം സംസ്ഥാനത്തെ 11 ജില്ലകളിലും കണ്ടെത്തി; കോവിഡ് മുക്തരായവരേയും ബാധിക്കും; ആശങ്കയായി വിദഗ്ധരുടെ റിപ്പോർട്ട്

ന്യൂഡൽഹി: സംസ്ഥാനത്ത് പുതിയ കോവിഡ് തരംഗത്തിനും രോഗവ്യാപനത്തിനും സാധ്യതയെന്ന് വിദഗ്ധരുടെ പഠന റിപ്പോർട്ട്. വൈറസിന്റെ ജനിതകമാറ്റം വന്ന പുതിയ വകഭേദം കേരളത്തിലെ 11 ജില്ലകളിലും കണ്ടെത്തി. എൻ440കെ എന്ന വകഭേദത്തെയാണ് തിരിച്ചറിഞ്ഞിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിൽനിന്ന് വൈറസ് സാംപിളുകൾ ശേഖരിച്ച് അവയുടെ ജനിതക പ്രവർത്തനങ്ങളെക്കുറിച്ച് പഠിക്കാൻ രൂപവത്കരിച്ച പത്ത് ദേശീയ ലബോറട്ടറികളുടെ കൺസോർഷ്യമായ ‘ഇൻസാകോഗ്(INSACOGഇന്ത്യൻ സാർസ് കോ വി2 കൺസോർഷ്യം ഓഫ് ജീനോമിക്‌സ്) ആണ് ആശങ്കപ്പെടുത്തുന്ന റിപ്പോർട്ട് ബുധനാഴ്ച പ്രസിദ്ധീകരിച്ചിരിക്കുന്നത്.

കേരളത്തിലെ 14 ജില്ലകളിൽനിന്നും ശേഖരിച്ച 2032 സാംപിളുകളിൽ 11 ജില്ലകളിലെ 123 സാംപിളുകളിലാണ് എൻ440കെ വകഭേദം കണ്ടത്. ആന്ധ്രാപ്രദേശിലെ 33 ശതമാനം സാംപിളുകളിലും തെലങ്കാനയിലെ 104ൽ 53 സാംപിളുകളിലും ഇത് നേരത്തേ കണ്ടിരുന്നു. ബ്രിട്ടൻ, ഡെൻമാർക്ക്, സിങ്കപ്പൂർ, ജപ്പാൻ, ഓസ്‌ട്രേലിയ തുടങ്ങി 16 രാജ്യങ്ങളിലും ഈ വകഭേദം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതുസംബന്ധിച്ച് കൂടുതൽ പഠനവും അന്വേഷണവും ഈ ഘട്ടത്തിൽ ആവശ്യമാണെന്ന് ‘ഇൻസാകോഗ്’ വിലയിരുത്തി.

കോവിഡ്19 ബാധിച്ച് രോഗമുക്തരായവരേയും അല്ലാതെ പ്രതിരോധശേഷി കൈവരിച്ചവരേയും പുതിയ രോഗം പിടികൂടിയേക്കാം. പുതിയ വകഭേദം ഉണ്ടാക്കുന്ന രോഗത്തെ മുൻ വൈറസിനെതിരേ ആർജിച്ച പ്രതിരോധശേഷികൊണ്ട് നേരിടാനാവില്ല. കഴിഞ്ഞവർഷം കോവിഡിന്റെ തുടക്കത്തിലുണ്ടായിരുന്ന അതിജാഗ്രത തുടർന്നും പാലിക്കണമെന്നാണ് ഇത് ഓർമ്മിപ്പിക്കുന്നതെന്ന് വിദഗ്ധർ പറയുന്നു.

രാജ്യത്തെ 18 സംസ്ഥാനങ്ങളിലെ 10,787 പോസിറ്റീവ് സാംപിളുകൾ പരിശോധിച്ചതിൽ 771 വകഭേദങ്ങൾ ആശങ്കപ്പെടുത്തുന്നതാണെന്ന് ആരോഗ്യമന്ത്രാലയം വാർത്താകുറിപ്പിൽ പറഞ്ഞു.

Exit mobile version