കണ്ണൂർ: ബിജെപിക്ക് ഏറെ സ്വാധീനമുള്ള തലശ്ശേരി മണ്ഡലത്തിൽ പാർട്ടി സ്ഥാനാർത്ഥിയുടെ പത്രിക തള്ളിയത് വലിയ ആശങ്കയുണ്ടാക്കുന്നു. 25ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ നേരിട്ടെത്തി തെരഞ്ഞെടുപ്പ് റാലി സംഘടിപ്പിക്കാനിരിക്കെയാണ് തലശ്ശേരിയിലെ സ്ഥാനാർത്ഥി എൻ ഹരിദാസിന്റെ പത്രിക തള്ളിയിരിക്കുന്നത്. തലശേരിയിൽ ഉൾപ്പടെ മൂന്നുമണ്ഡലങ്ങളിൽ പത്രിക തള്ളിയത് ബിജെപിയുടെ ഒത്തുകളിയാണെന്നും വോട്ടുമറിക്കാനുള്ള തന്ത്രമാണെന്നും ആരോപണം ഉയരുന്നുണ്ട്.
ഇതിനിടെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ ഈ മാസം 25ന് മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിക്കായി പ്രചാരണത്തിന് എത്താനിരിക്കുന്ന വാർത്തയും ശ്രദ്ധേയമാകുന്നത്. തലശേരിയിൽ ഡമ്മി സ്ഥാനാർത്ഥി പോലുമില്ലാത്ത സാഹചര്യത്തിൽ അമിത്ഷായുടെ പരിപാടി റദ്ദാക്കിയേക്കുമെന്നും സൂചനയുണ്ട്.
നേരത്തെ ബിജെപി സ്ഥാനാർത്ഥി എൻ ഹരിദാസ് തന്നെ ഫേസ്ബുക്കിൽ അമിത് ഷായുടെ തലിശ്ശേരിയിലെ പരിപാടി സംബന്ധിച്ച് പോസ്റ്റ് ഇട്ടിരുന്നു. പത്രിക തള്ളിയ നടപടിക്കെതിരേ ബിജെപി സുപ്രീം കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണെന്ന് ബിജെപി കണ്ണൂർ ജില്ലാ പ്രസിഡന്റ് കൂടിയായ ഹരിദാസ് പറഞ്ഞു. സമർപ്പിക്കേണ്ട ഫോം ‘എ’ ഹാജരാക്കാത്തതിനെ തുടർന്നാണ് ഹരിദാസിന്റെ പത്രിക തള്ളിയത്.