എങ്ങനെയെങ്കിലും അധികാരം പിടിക്കാനാണ് പ്രതിപക്ഷം നോക്കുന്നത്; മുഖ്യമന്ത്രിയുടെ ശാസനകൾ മാതൃകാപരം; ഇടതുപക്ഷ സഹയാത്രികനാണ്, മത്സരിക്കാനില്ലെന്നും ബെന്യാമിൻ

പത്തനംതിട്ട: വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെ ചൊല്ലി ഉയരുന്ന അഭ്യൂഹങ്ങളിൽ വ്യക്തത വരുത്തി സാഹിത്യകാരൻ ബെന്യാമിൻ. ഇടതുപക്ഷ സ്ഥാനാർത്ഥിയായേക്കും എന്ന പ്രചാരണങ്ങളെ നിഷേധിച്ച ബെന്യാമൻ താൻ ഇടതുപക്ഷ സഹയാത്രികനാണെന്നും എന്നാൽ മത്സരരംഗത്തേക്ക് ഇല്ലെന്നും പ്രതികരിച്ചു.

ഇടതുമുന്നണിയോട് ചേർന്ന് നിൽക്കുന്നയാളും ഇടതുപക്ഷ പ്രസ്ഥാനത്തിൽ വിശ്വസിക്കുന്നയാളുമാണ് താൻ. തെരഞ്ഞെടുപ്പിൽ മത്സരിക്കാനായി തനിക്ക് ഓഫറുകളൊന്നും ലഭിച്ചിട്ടില്ല. മത്സരിക്കാൻ ആവശ്യപ്പെട്ട് ഇടതുമുന്നണിയാകും സമീപിക്കാൻ സാധ്യത. പക്ഷേ അതിന് സാധ്യതയില്ല. ഒരിക്കൽ ഇടതുമുന്നണി മത്സരിക്കാൻ ആവശ്യപ്പെട്ട് സമീപിച്ചിരുന്നു. അന്ന് ഞാൻ എന്റെ വിയോജിപ്പ് രേഖപ്പെടുത്തിയതാണെന്നും ബെന്യാമിൻ പറഞ്ഞതായി മാതൃഭൂമി റിപ്പോർട്ട് ചെയ്യുന്നു.

പ്രതിപക്ഷത്തിന്റെ സമരരീതികളേയും നിലപാടുകളേയും വിമർശിച്ച ബെന്യാമിൻ വിവിധ പാർട്ടികൾ നടത്തുന്ന ആൾക്കൂട്ട ജാഥകളേയും തള്ളിപ്പറഞ്ഞു. എല്ലാ ആൾക്കൂട്ട ജാഥകളോടും ഒരേ സമീപനമാണ്. പക്ഷേ മുഖ്യമന്ത്രിയുടെ നിലപാട് അനുകരണീയമായി തോന്നിയിട്ടുണ്ട്. അദ്ദേഹം എത്രയോ കാര്യങ്ങളിൽ മാതൃകയാകാൻ ശ്രമിച്ചിട്ടുണ്ട്. ശാസനാ രൂപങ്ങളിൽ അവ പൊതുസമൂഹത്തോട് പങ്കുവെച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.

ഇന്നത്തെ പ്രതിപക്ഷത്തിന്റെ നിലപാടുകളോട് യോജിക്കാൻ കഴിയില്ല. അത്തരത്തിലുള്ള പ്രവർത്തനമാണ് അവർ കാഴ്ചവെച്ചുകൊണ്ടിരിക്കുന്നത്. പ്രതിപക്ഷമാകുമ്പോൾ സ്വഭാവികമായും വിമർശനങ്ങൾ ഉന്നയിക്കുകയും സമരങ്ങൾ നടത്തുകയും ചെയ്യണം. അത് അവരുടെ കടമയാണ്. പക്ഷേ ആ കടമ നിർവ്വഹിക്കുമ്പോൾ ജനങ്ങളോടുള്ള ഉത്തരവാദിത്വം മറക്കരുതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കോവിഡ് സാഹചര്യങ്ങൾ പോലും മറന്നുകൊണ്ട് എങ്ങനെയും അധികാരത്തിലെത്തുക എന്ന തരത്തിലേക്ക് മാറുമ്പോൾ പ്രതിപക്ഷത്തിനെതിരേ വിമർശനം ഉന്നയിക്കേണ്ടിവരുമെന്നും ബെന്യാമിൻ കൂട്ടിച്ചേർത്തു.

ശബരീനാഥൻ എംഎൽഎയുമായി സോഷ്യൽമീഡിയയിലുണ്ടായ വാക്കുതർക്കം വ്യക്തിപരമല്ലെന്നും സോഷ്യൽ മീഡിയ അത് ഏറ്റെടുത്ത് മറ്റൊരു തരത്തിലേക്ക് പോയപ്പോൾ അത് പാടില്ല എന്ന ആഗ്രഹത്തോടെയാണ് മാപ്പ് പറഞ്ഞതെന്നും ബെന്യാമിൻ പ്രതികരിച്ചു.

Exit mobile version