മാന്നാർ തട്ടിക്കൊണ്ടുപോകൽ: മാലി വഴി ഒന്നരകിലോ സ്വർണ്ണം കടത്തി; പിടിക്കുമെന്നായപ്പോൾ ഉപേക്ഷിച്ചു; സ്വർണ്ണക്കടത്ത് സംഘവുമായി ബന്ധമെന്നും യുവതി

ആലപ്പുഴ: നാല് ദിവസം മുമ്പ് ഗൾഫിൽ നിന്നെത്തിയ മാന്നാർ സ്വദേശിനിയെ വീടാക്രമിച്ച് തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നിൽ സ്വർണ്ണക്കടത്ത് സംഘമെന്ന് പോലീസ്. സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. മാന്നാർ സ്വദേശി പീറ്റർ ആണ് അറസ്റ്റിലായത്. ഇയാളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. പിടിയിലായത് തട്ടികൊണ്ടുപോകൽ സംഘത്തിൽ ഉൾപ്പെട്ടയാളല്ലെന്നും തട്ടികൊണ്ടുപോകൽ സംഘത്തിന് സഹായങ്ങൾ ചെയ്തുകൊടുത്ത ആളാണെന്നും പോലീസ് പറയുന്നു.

അക്രമി സംഘത്തിന് വീട് കാണിച്ചുകൊടുത്തത് പീറ്ററാണെന്നാണ് പോലീസ് പറയുന്നത്. ഇതിനിടെ, തനിക്ക് സ്വർണ്ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് മാന്നാർ കൊരട്ടിക്കാട് സ്വദേശിനി ബിന്ദു ചോദ്യം ചെയ്യലിൽ സമ്മതിച്ചെന്നാണ് റിപ്പോർട്ട്.

ഏറ്റവും ഒടുവിൽ ദുബായിൽ നിന്ന് മാലിദ്വീപ് വഴി കേരളത്തിലേക്ക് ഒന്നരക്കിലോ സ്വർണ്ണം കൊണ്ടുവന്നിരുന്നെന്നും പിടിക്കപ്പെടുമെന്ന് വന്നതോടെ ഇത് വഴിയിൽ ഉപേക്ഷിക്കുകയായിരുന്നെന്നും ഇവർ അന്വേഷണസംഘത്തിന് മൊഴി നൽകി.

തിങ്കളാഴ്ച പുലർച്ചെ മാന്നാറിലെ വീട്ടിൽനിന്നും തട്ടിക്കൊണ്ടുപോയ ബിന്ദുവിനെ അജ്ഞാതസംഘം രാവിലെ 11 മണിയോടെ പാലക്കാട് വടക്കഞ്ചേരി മുടപ്പല്ലൂരിൽ ഉപേക്ഷിച്ച് കടന്നുകളഞ്ഞു. അവശനിലയിലായ ബിന്ദു പിന്നീട് ഓട്ടോറിക്ഷ വിളിച്ചാണ് വടക്കഞ്ചേരി സ്റ്റേഷനിലെത്തിയതെന്ന് പോലീസ് പറഞ്ഞു. തുടർന്ന് യുവതിയെ ആലത്തൂർ താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സനൽകി. ശേഷം ചെങ്ങന്നൂരിലേക്ക് കൊണ്ടുപോയി.

Exit mobile version