വ്യവസായി രവി പിള്ളക്കെതിരെ സെക്രട്ടറിയേറ്റിന് മുന്‍പില്‍ സമരം ചെയ്യാന്‍പോയ തൊഴിലാളികള്‍ അറസ്റ്റില്‍; സമരത്തിനിറങ്ങിയത് ആനുകൂല്യങ്ങള്‍ നല്‍കാതെ പിരിച്ചുവിട്ടവര്‍

കൊല്ലം: പ്രവാസി വ്യവസായി രവി പിള്ളക്കെതിരെ സെക്രട്ടറിയേറ്റിന് മുന്‍പില്‍ മാര്‍ച്ച് നടത്താന്‍ കൊല്ലത്ത് നിന്ന് പുറപ്പെട്ട തൊഴിലാളി സംഘത്തെ പൊലീസ് കസ്റ്റഡിയിലെടുത്തു. 65 പേരെയാണ് കസ്റ്റഡിയില്‍ എടുത്തത്.

കൊവിഡ് കാലത്ത് ആനുകൂല്യങ്ങള്‍ നല്‍കാതെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതിനെതിരെയാണ് ഇവര്‍ പ്രതിഷേധത്തിന് ഇറങ്ങിയത്. 20 വര്‍ഷത്തിലേറെ സര്‍വീസുണ്ടായിരുന്ന തൊഴിലാളികള്‍ക്ക് യാതൊരു ആനുകൂല്യവും നല്‍കാതെ പിരിച്ചുവിട്ടതിനെതിരെയാണ് തൊഴിലാളികള്‍ സമരത്തിന് പോയത്. ഇവര്‍ സഞ്ചരിച്ച ബസ് അടക്കമാണ് പിടികൂടിയത്.

ഓച്ചിറയില്‍ നിന്ന് ബസില്‍ പുറപ്പെട്ട തൊഴിലാളികളെ ചിന്നക്കടയില്‍ വച്ച് ബസ് തടഞ്ഞ് നിര്‍ത്തിയാണ് അറസ്റ്റ് ചെയ്തത്. സംഘര്‍ഷം ഒഴിവാക്കാന്‍ മുന്‍കൂര്‍ കസ്റ്റഡിയില്‍ എടുത്തതെന്നായിരുന്നു ആദ്യം പൊലീസ് പറഞ്ഞത്.

സംഭവം വിവാദമായതോടെ പൊലീസ് കൂടുതല്‍ വിശദീകരണവുമായി രംഗത്ത് വന്നു. രവി പിള്ളയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്താനിരുന്നവരെ അറസ്റ്റ് ചെയ്‌തെന്നായിരുന്നു വാദം. എന്നാല്‍ ഈ വാദം നുണയാണെന്നാണ് വിവരം.

Exit mobile version