മരിച്ച അമ്മൂമ്മയുടെ പെന്‍ഷന്‍ എട്ട് വര്‍ഷമായി കൈപ്പറ്റി; നെയ്യാറ്റിന്‍കരയില്‍ യുവാവ് അറസ്റ്റില്‍

തിരുവനന്തപുരം: എട്ടുവര്‍ഷം മുമ്പ് മരിച്ച അമ്മൂമ്മയുടെ പെന്‍ഷന്‍ കൈപ്പറ്റിക്കൊണ്ടിരുന്ന കൊച്ചുമകന്‍ അറസ്റ്റിലായി. നെയ്യാറ്റിന്‍കര അതിയന്നൂര്‍ അരംഗമുകള്‍ ബാബു സദനത്തില്‍ പ്രജിത്‌ലാല്‍ ബാബു(35) ആണ് അറസ്റ്റിലായത്. അധികൃതരെ കബളിപ്പിച്ചാണ് ഇയാള്‍ പെന്‍ഷന്‍ കൈപ്പറ്റികൊണ്ടിരുന്നതെന്ന് പൊലീസ് പറയുന്നു.

കെഎസ്ഇബിയില്‍ നിന്ന് വിരമിച്ച ജീവനക്കാരിയായ അരംഗമുകള്‍ സ്വദേശിനി പൊന്നമ്മയുടെ പെന്‍ഷനാണ് ഇയാള്‍ കൈപ്പറ്റിക്കൊണ്ടിരുന്നത്. പൊന്നമ്മ മരിച്ച വിവരം കെഎസ്ഇബി അധികൃതരെ അറിയിക്കാതെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഇയാള്‍ എട്ടുവര്‍ഷമായി പണം പിന്‍വലിച്ചുകൊണ്ടിരിക്കുകയായിരുന്നു.

ഇതിനിടെ നെയ്യാറ്റിന്‍കര ഡിവിഷന്‍ ഓഫീസില്‍ കെഎസ്ഇബി ആഭ്യന്തര പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. ഇക്കാലയളവിലൊന്നും പൊന്നമ്മയുടെ ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതെയാണ് പെന്‍ഷന്‍ വാങ്ങിയിരുന്നതെന്ന് തെളിഞ്ഞു. തുടര്‍ന്ന് കെഎസ്ഇബി അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് പൊന്നമ്മ മരിച്ചുപോയതായി കണ്ടെത്തിയത്.

കെഎസ്ഇബി അധികൃതര്‍ നടത്തിയ തുടര്‍ അന്വേഷണത്തില്‍ ഇവരുടെ കൊച്ചുമകനാണ് ഇപ്പോഴും പെന്‍ഷന്‍ വാങ്ങുന്നതെന്ന് കണ്ടെത്തി. തുടര്‍ന്ന് അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. നെയ്യാറ്റിന്‍കര പൊലീസ് ഇയാള്‍ക്കെതിരേ കേസ് എടുക്കുകയും ചെയ്തു. മരിച്ചുപോയയാള്‍ പെന്‍ഷന്‍ കൈപ്പറ്റിയ സംഭവത്തെക്കുറിച്ച് കെഎസ്ഇബി വിജിലന്‍സ് അന്വേഷണം നടത്തുന്നുണ്ട്. പൊലീസ് കേസ് എടുത്തെങ്കിലും പ്രതിയെ പിടികൂടിയില്ലായിരുന്നു.

തുടര്‍ന്ന് പ്രതി മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. കോടതി പ്രതിയോട് പൊലീസില്‍ കീഴടങ്ങാന്‍ ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രതി പ്രജിത്‌ലാല്‍ ബാബുവിന്റെ അറസ്റ്റ് നെയ്യാറ്റിന്‍കര പൊലീസ് രേഖപ്പെടുത്തി. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.

Exit mobile version