ഫോണിലൂടെയുള്ള സൗഹൃദം പ്രണയമായി; ഒടുവിൽ സ്വന്തം കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി; തിരൂർ സ്വദേശിനിയെ പോലീസ് റിമാൻഡ് ചെയ്തു

തിരൂർ: ഒരാഴ്ച മുമ്പ് കുഞ്ഞിനെ ഉപേക്ഷിച്ച് കാമുകനോടൊപ്പം ഒളിച്ചോടിയ തിരൂർ സ്വദേശിനിയായ യുവതിയെ പോലീസ് പിടികൂടി റിമാൻഡ് ചെയ്തു. 27കാരിയായ യുവതിയെ കാണാതായതിനെ തുടർന്ന് ഒരാഴ്ച മുമ്പാണ് കുടുംബം പോലീസിനെ സമീപിച്ചത്. പരാതി ലഭിച്ച പോലീസ് നടത്തിയ അന്വേഷണത്തിൽ ഫോണിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം യുവതി ഒളിച്ചോടുകയായിരുന്നെന്നു കണ്ടെത്തി. 8 വയസ്സുള്ള കുട്ടിയെ ഉപേക്ഷിച്ചാണു തൃശൂർ വാടാനപ്പള്ളി ശാന്തിനഗർ അമ്പലത്ത് വീട്ടിൽ ഹാരിസിന്റെ കൂടെ യുവതി നാടുവിട്ടത്.

തുടർന്ന് പോലീസ് ഇയാളുടെ വീട്ടിലും പോകാനിടയുള്ള സ്ഥലങ്ങളിലുമെല്ലാം അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. ആലുവ, ചേറ്റുവ എന്നിവിടങ്ങളിലെ ബന്ധുവീടുകളിലായിരുന്നു ഹാരിസ് ഇവരെ താമസിപ്പിച്ചിരുന്നതെന്നു പിന്നീടു പോലീസ് കണ്ടെത്തി. പിടികൂടി കോടതിയിൽ ഹാജരാക്കിയ യുവതിയെ റിമാൻഡ് ചെയ്തു.

യുവതിക്ക് എതിരെ വഞ്ചനാകുറ്റത്തിനും ജുവൈനൽ ജസ്റ്റിസ് ആക്ട് പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ കാമുകൻ ഹാരിസും സഹോദരൻ റഫീഖും യുവനടിയെ തട്ടിപ്പിനിരയാക്കിയ സംഭവം ഉൾപ്പെടെയുള്ള കേസുകളിൽ പ്രതികളാണ്. ഫോണിലൂടെ യുവതികളുമായി ബന്ധം സ്ഥാപിച്ച് പ്രണയം നടിച്ച് സ്വർണ്ണവും പണവും തട്ടിയെടുക്കുന്നതാണ് ഇവരുടെ രീതി. ഭർതൃസഹോദരന്റെ ഭാര്യയിൽനിന്ന് 15 പവൻ സ്വർണ്ണം വാങ്ങിയാണു യുവതി ഇയാളുടെ കൂടെ നാടുവിട്ടത്.

ഇവർക്കെതിരെ കയ്പമംഗലം, വാടാനപ്പള്ളി, മരട്, കാക്കനാട്, എറണാകുളം ടൗൺ എന്നീ പോലീസ് സ്റ്റേഷനുകളിൽ സമാനമായ കേസുകളുണ്ട്. തിരൂർ എസ്‌ഐ ജലീൽ കറുത്തേടത്തിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

Exit mobile version