യുവതിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം: മതിയായ സുരക്ഷയില്ലാതെ ടെന്റുകള്‍; മേപ്പാടിയിലെ റിസോര്‍ട്ട് അടച്ചുപൂട്ടാന്‍ കലക്ടര്‍ ഉത്തരവിട്ടു

കല്‍പ്പറ്റ: മേപ്പാടി എളമ്പിലേരിയില്‍ യുവതിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവത്തില്‍ റിസോര്‍ട്ട് അടച്ചുപൂട്ടാന്‍ കളക്ടറുടെ നിര്‍ദേശം. യുവതിയും സംഘവും താമസിച്ചിരുന്ന റെയിന്‍ ഫോറസ്റ്റ് റിസോര്‍ട്ടില്‍ മതിയായ സുരക്ഷാ ക്രമീകരണങ്ങളുണ്ടായിരുന്നില്ലെന്ന് കണ്ടെത്തി. സംഭവ സ്ഥലം സന്ദര്‍ശിച്ച ശേഷം വയനാട് കലക്ടര്‍ അദീല അബ്ദുല്ലയാണ് നടപടിക്ക് ഉത്തരവിട്ടത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പ്രദേശത്തെ മറ്റ് റിസോര്‍ട്ടുകളില്‍ പരിശോധന നടത്തുമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

വന്യമൃഗശല്യം രൂക്ഷമായ സ്ഥലത്ത് ഇവര്‍ താമസിച്ച റിസോര്‍ട്ടിന് ഹോം സ്റ്റേയ്ക്ക് ലൈസന്‍സ് ഇല്ലാത്തതായിരുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി. എന്നാല്‍, ഹോം സ്റ്റേ ലൈസന്‍സ് ഉണ്ടെന്നും ടെന്റുകള്‍ക്ക് സര്‍ക്കാര്‍ ലൈസന്‍സ് അനുവദിക്കാറില്ലെന്നുമായിരുന്നു റിസോര്‍ട്ട് ഉടമയുടെ വാദം. യുവതി ശുചിമുറിയില്‍ പോയി മടങ്ങുന്ന വഴി കാട്ടാന ആക്രമിക്കുകയായിരുന്നുവെന്ന് റിസോര്‍ട്ട് ഉടമ അറിയിച്ചു.

വിനോദസഞ്ചാരികള്‍ക്കായി തയ്യാറാക്കിയ ടെന്റുകള്‍ക്ക് സമീപമുള്ള കാട് പോലും വെട്ടിത്തെളിച്ചിരുന്നില്ല. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശവുമാണ് ഇത്. ജില്ലയിലെ സമാന റിസോര്‍ട്ടുകളിലും പരിശോധന നടത്തും. പഞ്ചായത്ത്, വനംവകുപ്പ് അധികാരികളുമായി ചേര്‍ന്ന് സുരക്ഷാ നടപടികള്‍ കൈക്കൊള്ളുമെന്നും ടെന്റ് കെട്ടിയുള്ള റിസോര്‍ട്ടിന്റെ പ്രവര്‍ത്തനം ദുരന്തനിവാരണ അതോറിറ്റി പരിശോധിക്കുമെന്നു കളക്ടര്‍ പറഞ്ഞു.

എളമ്പിലേരിയിലെ റെയിന്‍ ഫോറസ്റ്റ് റിസോര്‍ട്ടിന്റെ ടെന്റില്‍ താമസിക്കുമ്പോഴാണ് കണ്ണൂര്‍ സ്വദേശിനി ഷഹാനയെ കാട്ടാന ആക്രമിച്ചത്. ഉടനെ വിംസ് മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് സംഭവം നടക്കുന്നത്. വനമേഖലയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമായതിനാല്‍ ഇടക്കിടെ ഇവിടെ കാട്ടാന ഇറങ്ങാറുണ്ടെന്നാണ് സമീപവാസികള്‍ പറയുന്നത്.

മേപ്പാടി എലിമ്പിലേരിയില്‍ വനാതിര്‍ത്തിയിലെ റിസോര്‍ട്ട് കോമ്പൗണ്ടില്‍ ടെന്റടിച്ച് താമസിക്കുകയായിരുന്നു ചേലേരിയില്‍നിന്നെത്തിയ സംഘം. ഭക്ഷണത്തിന് ശേഷം പുറത്തിറങ്ങിയപ്പോള്‍ കാട്ടാന ആക്രമിക്കുകയായിരുന്നു. കൂടെയുള്ളവര്‍ ഓടിരക്ഷപ്പെട്ടപ്പോള്‍ ഷഹാനയെ കാട്ടാന ചവിട്ടുകയായിരുന്നു. ഉടന്‍ മേപ്പാടി വിംസ് മെഡിക്കല്‍ കോളേജാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Exit mobile version