കോഴിക്കോട് ജ്വല്ലറിയിൽ ‘ഉടുതുണി’യില്ലാതെ കള്ളന്റെ മോഷണം; ചുമർ കുത്തിത്തുറന്ന് അകത്ത് കയറിയത് പൂർണ്ണനഗ്നനായി

കുറ്റ്യാടി: കോഴിക്കോട് ജില്ലയിലെ കക്കട്ടിൽ ടൗണിൽ നടന്ന മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ കണ്ട് ഞെട്ടി നാട്ടുകാരും പോലീസും. ഉടുതുണിയില്ലാതെ എത്തിയ മോഷ്ടാവ് ജ്വല്ലറിയുടെ ചുമർ കുത്തിത്തുരന്ന് അരലക്ഷത്തോളം രൂപയുടെ വെള്ളിയാഭരണങ്ങളാണ് മോഷ്ടിച്ചത്. കൈവേലി റോഡ് ജങ്ഷനിലെ എആർ ജ്വല്ലറിയുടെ പിൻഭാഗത്തെ ചുമർ തുരന്നായിരുന്നു കള്ളന്റെ മോഷണം. ജ്വല്ലറിക്ക് പുറത്തേക്ക് കാണത്തക്ക രീതിയിൽ പ്രദർശനത്തിനായി വെച്ച ഗ്ലാസിട്ട അലമാരയിൽ സൂക്ഷിച്ച പതിനഞ്ച് പാദസരങ്ങളും മോഷ്ടിച്ചവയിൽ പെടുന്നു.

ചുമരിൽ തുരന്ന ഭാഗത്തെ ഷോക്കേഴ്‌സിൽ നിന്ന് പാദസരങ്ങൾ എടുത്ത് ഇളക്കി താഴെയിട്ട ശേഷം അതിന്റെ വിടവിലൂടെയാണ് അകത്ത് കടന്നത്. കുറെ പാദസരങ്ങൾ നിലത്ത് വീണ് കിടപ്പുണ്ടായിരുന്നു. മോഷ്ടാവ് അതെടുത്തിട്ടില്ല.

സ്വർണ്ണാഭരണങ്ങൾ ലോക്കറിലായതിനാൽ നഷ്ടപ്പെട്ടിട്ടില്ല. ചൊവ്വാഴ്ച പുലർച്ച 1.15 നാണ് മോഷണം നടന്നതെന്ന് സിസിടിവി ദൃശ്യങ്ങൾ വ്യക്മാക്കുന്നു. തലമറച്ച യുവാവ് ആദ്യം ജ്വല്ലറിയുടെ മുൻഭാഗത്തുണ്ടായിരുന്ന രണ്ട് സിസിടിവി കാമറകൾ നശിപ്പിച്ചതിന് ശേഷം പിൻഭാഗത്തെത്തി അവിടെയുണ്ടായിരുന്ന ക്യാമറകളും തകർക്കുകയായിരുന്നു. ക്യാമറകൾ കേബിൾ മുറിച്ച് ഇളക്കിമാറ്റിയ നിലയിലാണ്. അകത്തു കടന്ന് ഉള്ളിൽ എന്തോ പൊടി വിതറുന്നതായി ദൃശ്യങ്ങളിൽ കാണുന്നുണ്ട്. പിന്നീട് അകത്തെ ക്യാമറയും തകർത്തതിനാൽ പിന്നീടുള്ള കാര്യങ്ങൾ വ്യക്തമല്ല.

ഇരുപതിനടുത്ത് പ്രായമുള്ളയാണ് മോഷ്ടാവ്. വെളുത്ത നിറമുള്ള യുവാവ് പൂർണ്ണ നഗ്നനായാണ് അകത്തു കയറിയതെന്ന് ചിത്രങ്ങൾ വ്യക്തമാക്കുന്നതായി ഉടമ മന്നികണ്ടിയിൽ രാജൻ പറഞ്ഞു. യുവാവ് ആരോടോ സംസാരിക്കുന്നതായി കേൾക്കുന്നുണ്ട്. അതിനാൽ, സഹായിയായി മറ്റൊരാൾ കൂടിയുണ്ടെന്ന് കരുതുന്നതായി ഉടമ രാജൻ പറഞ്ഞു.

നാദാപുരം ഡിവൈഎസ്പി കെകെ സജീവ്, എഎസ്പി രാജ്പ്രസാദ്, കുറ്റ്യാടി എസ്‌ഐപി റഫീഖ് എന്നിവർ സ്ഥലം സന്ദർശിച്ചു. കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Exit mobile version