കേരളത്തെ ഞെട്ടിച്ച് വീണ്ടും ദുരഭിമാനക്കൊല; പാലക്കാട് യുവാവിനെ ഭാര്യാപിതാവും ബന്ധുവും ചേർന്ന് കൊലപ്പെടുത്തി; അനീഷിന്റെ മരണം വിവാഹം കഴിഞ്ഞ് മൂന്നാം മാസം

പാലക്കാട്: വീണ്ടും സംസ്ഥാനത്തെ ഞെട്ടിച്ച് ദുരഭിമാന കൊലപാതകം. പാലക്കാട് യുവാവിനെ ഭാര്യയുടെ ബന്ധുക്കൾ വെട്ടിക്കൊന്നു. പാലക്കാട് തേങ്കുറുശ്ശി സ്വദേശി അനീഷാണ് കൊല്ലപ്പെട്ടത്. തേങ്കുറിശ്ശിക്ക് സമീപം മാനാംകുളമ്പിൽ വെച്ചാണ് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട് അനീഷിന്റെ ഭാര്യയുടെ അമ്മാവൻ സുരേഷിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

സാമ്പത്തികമായി രണ്ടു തട്ടിലുള്ളവരായിരുന്നു അനീഷും ഭാര്യയും. പെയിന്റിങ് തൊഴിലാളിയായ അനീഷിനൊപ്പം ജീവിക്കാനായി മൂന്ന് മാസം മുൻപാണ് പെൺകുട്ടി വീട് വിട്ടു വന്നത്. ഇതിനു ശേഷം അനീഷിന് നിരന്തരം ഭാര്യവീട്ടുകാരുടെ ഭീഷണിയുണ്ടായിരുന്നുവെന്ന് ബന്ധുക്കളും നാട്ടുകാരും പറയുന്നു.സംഭവം ദുരഭിമാനക്കൊലയാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

സുരേഷും അനീഷിന്റെ ഭാര്യ പിതാവായ പ്രഭുവും ചേർന്നാണ് യുവാവിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. അനീഷിനെ കൊലപ്പെടുത്തിയതിന് ശേഷം പ്രഭു ഒളിവിൽ പോയെന്നാണ് സൂചന. ഇയാൾക്കായി തെരച്ചിൽ തുടങ്ങി.

കല്ല്യാണം കഴിഞ്ഞ് മാസങ്ങളോളം ഭാര്യവീട്ടുകാരുടെ ഭീഷണി ഭയന്ന് അനീഷ് വീട്ടിൽ തന്നെയാണ് കഴിഞ്ഞിരുന്നത്. ഈ അടുത്ത ദിവസങ്ങളിലാണ് അനീഷ് പുറത്തേക്ക് ഇറങ്ങി തുടങ്ങിയത്. വീട്ടിനടുത്തുള്ള ഒരു സ്ഥലത്ത് ഇന്ന് ജോലിക്ക് പോയി തിരിച്ചു വരുന്ന വഴിയാണ് അനീഷ് ആക്രമിക്കപ്പെട്ടത് എന്നാണ് വിവരം.

അനീഷിന്റെ ഭാര്യയുടെ അമ്മാവനും അച്ഛനും ചേർന്നാണ് കൊല നടത്തിയതെന്നും ചേട്ടന്റെ ശരീരത്തിൽ നിരവധി കുത്തേറ്റ പാടുകളുണ്ടെന്നും അനീഷിന്റെ സഹോദരനും മാധ്യമങ്ങളോട് പറഞ്ഞു.

Exit mobile version