തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിൽ പ്രതീക്ഷ വിജയമുണ്ടായില്ലെന്ന് മാത്രമല്ല യുഡിഎഫ് കനത്ത തിരിച്ചടിയും ഏറ്റുവാങ്ങിയതോടെ നേതാക്കളെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കെപിസിസി ആസ്ഥാനത്ത് പോസ്റ്ററുകൾ നിറയുകയാണ്. വ്യാഴാഴ്ച രാഷ്ട്രീയ കാര്യ സമിതി യോഗം ചേരാനിരിക്കെയാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.
തദ്ദേശ തെരഞ്ഞെടുപ്പിലേറ്റ പരാജയത്തെ തുടർന്ന് കോൺഗ്രസിൽ വലിയ പൊട്ടിത്തെറിയാണ് ഉണ്ടായിരിക്കുന്നത്. നേതാക്കൾക്ക് കഴിവില്ലാത്തതിനാലാണ് കോൺഗ്രസുകാർ ബിജെപിയിലേക്ക് പോകുന്നതെന്ന് കെ സുധാകരൻ എംപി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനവുമായി കെ മുരളീധരനും രംഗത്തെത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കെപിസിസി ആസ്ഥാനത്ത് പോസ്റ്ററുകൾ പതിച്ചതും.
കെപിസിസി ആസ്ഥാനത്ത് കൂടാതെ തിരുവനന്തപുരത്ത് തന്നെ വിവിധ ഇടങ്ങളിൽ കോൺഗ്രസ് നേതൃത്വത്തിനെതിരെ പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് സീറ്റ് വിറ്റുവെന്നാണ് നേതൃത്വത്തിനെതിരായ പോസ്റ്ററിലെ പ്രധാന ആരോപണം. മുൻ മന്ത്രി വിഎസ് ശിവകുമാർ, നെയ്യാറ്റിൻകര സനൽ, തമ്പാനൂർ രവി, ശരത്ചന്ദ്ര പ്രസാദ് എന്നിവരെ പുറത്താക്കണമെന്നാണ് പോസ്റ്ററുകളിലെ പ്രധാന ആവശ്യം.