കേരളത്തിലേക്കും ആസാമിലേക്കും ഇല്ല, മറ്റ് പാര്‍ട്ടികളെ ശല്യം ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല; ആവര്‍ത്തിച്ച് ഉവൈസി, ടിആര്‍എസുമായുള്ള സഖ്യത്തെക്കുറിച്ച് മൗനം

ന്യൂഡല്‍ഹി: കേരളത്തിലേക്കും ആസാമിലേക്കും പാര്‍ട്ടിയുടെ പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ഇപ്പോള്‍ താത്പര്യമില്ലെന്ന് ആവര്‍ത്തിച്ച് എഐംഐഎം മേധാവി അസദുദ്ദീന്‍ ഉവൈസി. പത്ര സമ്മേളനത്തിലായിരുന്നു ഉവൈസി ഇക്കാര്യം വ്യക്തമാക്കിയത്.

അസാമില്‍ ബദറുദ്ദീന്‍ അജ്മല്‍ നേതൃത്വം നല്‍കുന്ന ആള്‍ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടും (എഐയുഡിഎഫ്) കേരളത്തില്‍ ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗും നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അവരെ ശല്യം ചെയ്യാന്‍ പാര്‍ട്ടി ഉദ്ദേശിക്കുന്നില്ലെന്ന് ഉവൈസി പറഞ്ഞു.

എന്നാല്‍ അവര്‍ ആവശ്യപ്പെടുകയാണെങ്കില്‍ അവിടേക്ക് പോകുമെന്നും എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീന്‍ ഉവൈസി വ്യക്തമാക്കി. അതേസമയം, ഹൈദരാബാദ് കോര്‍പ്പറേഷന്‍ തെരെഞ്ഞെടുപ്പ് ഫലം ത്രിശങ്കുവിലായതോടെ ടിആര്‍എസ് – എഐഎംഐഎം സഖ്യപ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നായിരുന്നു പൊതു നിരീക്ഷണമെങ്കിലും സഖ്യത്തെ കുറിച്ച് പ്രതികരിക്കാന്‍ ഉവൈസി തയ്യാറായില്ല.

പാര്‍ട്ടി പ്രതിനിധികളുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനം പ്രഖ്യാപിക്കുമെന്ന് മാധ്യമപ്രവര്‍ത്തകരുടെ നിരന്തരമുള്ള ചോദ്യങ്ങള്‍ക്ക് മറുപടിയായി അദ്ദേഹം അറിയിച്ചു. ബിജെപി ഹിന്ദു വോട്ടുകള്‍ കേന്ദ്രീകരിച്ചേക്കും എന്ന ഭയം കൊണ്ടാണ് സഖ്യ കക്ഷിയായ എഐഎംഐഎമ്മിനെ മാറ്റി നിര്‍ത്തി ടിആര്‍എസ് എല്ലാ വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചത്.

എന്നാല്‍ ടിആര്‍എസിന് അനുകൂലമാകുന്ന നിലപാടുകളായിരുന്നു തെരെഞ്ഞെടുപ്പില്‍ ഉവൈസിയുടേത്. സ്വന്തം സ്ഥാനാര്‍ഥികളില്ലാത്ത പലയിടത്തും റാവുവിന്റെ പാര്‍ട്ടിക്ക് വോട്ട് കൊടുക്കാനായിരുന്നു ആഹ്വാനം. സഖ്യ തീരുമാനം നാളെയെ ഉണ്ടാകൂ എന്ന് അറിയിച്ചെങ്കിലും ടിആര്‍എസുമായി ചേര്‍ന്ന് കോര്‍പ്പറേഷന്‍ ഭരിക്കുക എന്നത് തന്നെയാകും ഉവൈസിയുടെ മുന്നിലുള്ള ഏക വഴി.

Exit mobile version