‘ബുറെവി’; തമിഴ്‌നാട്ടില്‍ വീട് തകര്‍ന്ന് ദേഹത്ത് വീണ് അമ്മയും മകളും മരിച്ചു, ആകെ മൂന്ന് മരണം

തിരുവനന്തപുരം: ബുറെവി ചുഴലിക്കാറ്റില്‍ തമിഴ്‌നാട്ടില്‍ മൂന്ന് മരണം റിപ്പോര്‍ട്ട് ചെയ്തു. കടലൂരില്‍ 35 വയസുള്ള സ്ത്രീയും 10 വയസ്സുള്ള മകളും മരിച്ചു. വീട് തകര്‍ന്ന് ദേഹത്ത് വീണായിരുന്നു മരണം. ചെന്നൈയില്‍ വെള്ളക്കെട്ടില്‍ നിന്ന് വൈദുതാഘാതമേറ്റ് ഒരു യുവാവും മരിച്ചു.

അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ മറ്റൊരു സ്ത്രീ ചികിത്സയില്‍ തുടരുന്നു. ബുറേവി തീവ്ര ന്യൂനമര്‍ദ്ദമായതോടെ തമിഴ്‌നാട്ടില്‍ കനത്ത മഴ തുടരുകയാണ്. ചെന്നൈയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ടിലാണ്. കടലൂര്‍ പുതുച്ചേരി തീരത്തും മഴ ശക്തമായി.

മാന്നാര്‍ കടലിടുക്കില്‍ എത്തിയ അതിതീവ്ര ന്യൂനമര്‍ദം കഴിഞ്ഞ 24 മണിക്കൂറായി രാമനാഥപുരത്തിന് സമീപമായി തുടരുകയാണ്. നിലവില്‍ രാമനാഥപുരത്ത് നിന്ന് 40 കിമീ ദൂരത്തിലും, പാമ്പനില്‍ നിന്നും 70 കിമീ ദൂരത്തിലുമാണ് ബുറേവിയുടെ സ്ഥാനം.

നിലവില്‍ അതിതീവ്ര ന്യൂനമര്‍ദത്തിന്റെ പരമാവധി വേഗത മണിക്കൂറില്‍ 45 മുതല്‍ 55 കിമീ വരെയും ചില അവസരങ്ങളില്‍ 65 കിമീ വരെയുമാണ്. കേരളത്തില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കോ അതിശക്തമായ മഴയ്്‌ക്കോ സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

Exit mobile version