എന്‍ഡിഎ വന്‍പ്രതിസന്ധിയില്‍; മുഴുവന്‍ സീറ്റിലും മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥികളില്ല

തിരുവനന്തപുരം: കേരളം തെരഞ്ഞെടുപ്പ് ചൂടിലാണ്. എന്നാല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായപ്പോഴും മുഴുവന്‍ സീറ്റിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ കഴിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ് എറണാകുളം ജില്ലയില്‍ എന്‍ഡിഎ. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളില്ലാത്ത സ്ഥലങ്ങളിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണ നല്‍കാനാണ് ബിജെപിയുടെ തീരുമാനം.

തദ്ദേശസ്വയം ഭരണതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളെ ജില്ലയിലെ മുഴുവന്‍ സീറ്റുകളിലും നിര്‍ത്താനായിരുന്നു ബിജെപിയുടെ തീരമാനം. ഇതിനായി വാര്‍ഡ് തലത്തില്‍ തെരഞ്ഞെടുപ്പ് മാനേജ്മെന്റ് കമ്മിറ്റി രൂപികരിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ പലയിടത്തും ബിജെപി ഘടകകക്ഷികള്‍ക്ക് സീറ്റുകള്‍ നല്‍കിയെങ്കിലും സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ തവണ മത്സരിച്ചതിലും കൂടുതല്‍ സീറ്റില്‍ ഇത്തവണ മത്സരിക്കുന്നുണ്ടെന്നായിരുന്നു ബിജെപിയുടെ വിശദീകരണം.

തെരഞ്ഞെടുപ്പ് അടുത്തത്തെിയിട്ടും പല സ്ഥലത്തും സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കാന്‍ പാര്‍ട്ടിക്കായില്ല. ജില്ലയിലെ പ്രധാന നഗരസഭകളായ പിറവം, കോതമംഗലം, മൂവാറ്റുപുഴ എന്നിവിടങ്ങളിലെ വാര്‍ഡുകളിലും സാഥനാര്‍ത്ഥികളില്ല. പലയിടത്തും സഖ്യകക്ഷികള്‍ക്ക് സീറ്റ് നല്‍കിയെങ്കിലും സ്ഥാനാര്‍ത്തികളെ കണ്ടെത്താന്‍ അവര്‍ക്കായില്ല.

എന്നാല്‍ വിജയസാധ്യതകള്‍ക്കാണ് മുന്‍ഗണന നല്‍കിയതെന്നും കഴിഞ്ഞ തവണ മത്സരിച്ചതിലും കൂടുതല്‍ സീറ്റുകളില്‍ ഇത്തവണ മത്സരിക്കാനുണ്ടെന്നും ബിജെപി ജില്ലാ പ്രസിഡന്റ് പറഞ്ഞു. കോതമംഗലം താലൂക്കില്‍ എട്ട് പഞ്ചായത്തുകളിലും എന്‍ഡിഎക്ക് സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ കഴിഞ്ഞിട്ടില്ല.

Exit mobile version