നടിയെ ആക്രമിച്ച കേസിലെ മാപ്പു സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസ്; പ്രദീപിന് എതിരെ തെളിവുണ്ട്; കസ്റ്റഡി ആവശ്യപ്പെടുമെന്ന് പോലീസ്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ മൊഴി മാറ്റാൻ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയ സംഭവത്തിൽ പ്രദീപിനെതിരെ പ്രാഥമികമായി തന്നെ തെളിവുണ്ടെന്ന് അന്വേഷണ സംഘം. പ്രദീപിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകും.

കേസിൽ എട്ടാം പ്രതിയായ ദിലീപിന് അനുകൂലമായി മൊഴി നൽകാൻ ആവശ്യപ്പെട്ട് മാപ്പുസാക്ഷിയായ വിപിൻ ലാലിനെ പ്രദീപ് കാസർകോടെത്തി നേരിട്ടും ഫോണിലൂടെയും കത്തുകളിലൂടെയും ഭീഷണിപ്പെടുത്തിയെന്നാണ് കേസ്. എംഎൽഎ ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറിയാണ് പ്രദീപ് കുമാർ.

ഭീഷണിപ്പെടുത്തിയെന്ന കേസിൽ പ്രദീപ് കുമാറിനെ ഇന്നലെ 5 മണിക്കൂറോളം ബേക്കൽ പോലീസ് ചോദ്യം ചെയ്തിരുന്നു. കഴിഞ്ഞ ജനുവരി 24ന് പ്രദീപ് കുമാർ കാസർകോട് ജ്വല്ലറിയിൽ എത്തി വിപിൻ ലാലിന്റെ ബന്ധുവിനെ കാണുന്ന സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിരുന്നു.

ക്വട്ടേഷൻ തുക ആവശ്യപ്പെട്ട് മുഖ്യപ്രതി സുനിൽ കുമാർ ജയിലിൽ നിന്ന് ദിലീപിന് അയച്ച കത്ത് എഴുതിക്കൊടുത്തത് അന്നത്തെ സഹതടവുകാരനായിരുന്ന വിപിൻലാലാണ്. ആദ്യം കേസിൽ പ്രതി ചേർത്ത വിപിൻലാലിനെ പിന്നീട് മാപ്പുസാക്ഷിയാക്കുകയായിരുന്നു..

Exit mobile version