താൻ രാഷ്ട്രീയ ലക്ഷ്യങ്ങളുടെ ഇര; രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ എൻഫോഴ്‌സ്‌മെന്റ് നിർബന്ധിക്കുന്നു: എം ശിവശങ്കർ കോടതിയിൽ

കൊച്ചി: തനിക്കെതിരെ രാഷ്ട്രീയ ഗൂഢാലോചന നടക്കുന്നെന്ന ആരോപണവുമായി എം ശിവശങ്കർ കോടതിയിൽ. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച എം ശിവശങ്കർ രാഷ്ട്രീയ ലക്ഷ്യങ്ങളുടെ ഇരയാണ് താനെന്നും കോടതിയിൽ പറഞ്ഞു. രാഷ്ട്രീയ നേതാക്കളുടെ പേര് പറയാത്തത് കൊണ്ടാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും ശിവശങ്കർ കോടതിയെ അറിയിച്ചു.

കുറ്റകൃത്യങ്ങളുമായി തനിക്ക് യാതൊരു ബന്ധവുമില്ല. സ്വർണക്കടത്ത്, ലൈഫ്മിഷൻ തുടങ്ങിയ കേസുകളിൽ രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ തന്റെ മേൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമ്മർദ്ദം ചെലുത്തുകയാണ്. ഇതിന് താൻ വഴങ്ങിയിട്ടില്ല. ഇതേ തുടർന്നാണ് അറസ്റ്റ് ചെയ്തതെന്നും ശിവശങ്കർ പറഞ്ഞു.

എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ വിശദീകരണ പത്രികയിലാണ് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായ ശിവശങ്കറിന്റെ ആരോപണങ്ങൾ. ശിവശങ്കറിന്റെ ജാമ്യഹർജിയിൽ കോടതി നാളെ വിധി പറയും.

സ്വപ്‌നയും തന്റെ ചാർട്ടേർഡ് അക്കൗണ്ടന്റായ വേണുഗോപാലും തമ്മിലുള്ള വാട്‌സ്ആപ്പ് സന്ദേശത്തിന്റെ പൂർണ്ണരൂപവും ശിവശങ്കർ രേഖമൂലം കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ഈ വാട്‌സാപ്പ് സന്ദേശങ്ങൾ പരിശോധിക്കണം. താൻ ഒരു കസ്റ്റംസ് ഓഫീസറേയും സ്വർണ്ണക്കടത്തിന് വേണ്ടി വിളിച്ചിട്ടില്ലെന്നും അദ്ദേഹം വിശദീകരണത്തിൽ പറയുന്നു.

Exit mobile version