രാഹുലിന്റെ വിജയം റദ്ദാക്കണമെന്ന് സരിത എസ് നായര്‍; ഹര്‍ജി തള്ളി, സമയം നഷ്ടപ്പെടുത്തിയതിന് സരിതയ്ക്ക് ലക്ഷം പിഴയിട്ട് സുപ്രീംകോടതി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാട്ടില്‍നിന്നു മത്സരിച്ചു ജയിച്ച ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സരിത നായര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. കേസില്‍ പരാതിക്കാരിയും അഭിഭാഷകനും തുടര്‍ച്ചയായി ഹാജരാവാതിരുന്നതോടെയാണ് സുപ്രീംകോടതി ഹര്‍ജി തള്ളിയത്.

കൂടാതെ സരിതയ്ക്കു കോടതി ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. കോടതിയുടെ സമയം നഷ്ടപ്പെടുത്തിയതിനാണ് പരാതിക്കാരിയായ സരിതയ്ക്ക് പിഴ വിധിച്ചത്. തന്റെ നാമനിര്‍ദേശ പത്രിക തള്ളിയതു ചോദ്യം ചെയ്തായിരുന്നു സരിതയുടെ ഹര്‍ജി.

വയനാട് മണ്ഡലത്തില്‍ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിച്ചത്. 4,31,770 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വയനാട് മണ്ഡലത്തില്‍നിന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ രാഹുല്‍ വിജയിച്ചത്.

എന്നാല്‍ തുടര്‍നടപടികള്‍ക്കായി സുപ്രീംകോടതി പലവട്ടം കേസ് വിളിച്ചെങ്കിലും ഒരിക്കല്‍ പോലും പരാതിക്കാരിയുടെ അഭിഭാഷകന്‍ കോടതിയില്‍ ഹാജരായില്ല. കോടതി നടപടികള്‍ ആരംഭിച്ച ശേഷം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഇന്നും ഈ കേസ് പരിഗണിച്ചെങ്കിലും ആരും ഹാജരായില്ല.

തുടര്‍ന്ന് മറ്റു കേസുകളിലേക്ക് കടന്ന കോടതി പിന്നെയും ഈ കേസ് വിളിച്ചു അപ്പോഴും ആരും കേസിനായി ഹാജരായില്ല. ഇതോടെയാണ് ഹര്‍ജി തള്ളാനും കോടതിയുടെ സമയം നഷ്ടപ്പെടുത്തിയ പരാതിക്കാരിക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്താനും ചീഫ് ജസ്റ്റിസ് ഉത്തരവിട്ടത്.

Exit mobile version