കുരിശിന് മുകളിൽ കയറി നിന്ന് ഫോട്ടോയെടുത്ത് കുട്ടികൾ; മാപ്പ് പറഞ്ഞ് ഈരാറ്റുപേട്ട മഹല്ല് കമ്മിറ്റി ക്രിസ്ത്യൻ ദേവാലയത്തിൽ

പൂഞ്ഞാർ: പൂഞ്ഞാറിലെ പുല്ലപ്പാറ കുരിശിന് മുകളിൽ കയറി നിന്ന് കുട്ടികൾ ഫോട്ടോയെടുത്ത സംഭവത്തിൽ ഖേദം പ്രകടിപ്പിച്ച് ഈരാറ്റുപേട്ട മഹല്ല് കമ്മിറ്റി ക്രിസ്ത്യൻ പള്ളിയിലെത്തി. ഈരാറ്റുപേട്ട പള്ളി ഇമാം ഉൾപ്പെടെയുള്ളവരാണ് ക്രിസ്ത്യൻ ദേവാലയത്തിലെത്തി കുട്ടികളുടെ പ്രവൃത്തിയിൽ പുരോഹിതരോടും വിശ്വാസികളോടും ക്ഷമ ചോദിച്ചത്.

ഈരാറ്റുപേട്ട സെന്റ് മേരീസ് ഫൊറോന പള്ളിയിലെത്തി വൈദികരെ കണ്ട ശേഷം മഹല്ല് കമ്മിറ്റി അംഗങ്ങൾ പള്ളിയങ്കളത്തിൽ നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ വ്യാപകമായി ഷെയർ ചെയ്യപ്പെടുന്നുണ്ട്. കുരിശിനെ അപകീർത്തിപ്പെടുത്തിയെന്ന വാർത്തകളെത്തിയതിന് പിന്നാലെ സാമുദായിക സംഘർഷം ലക്ഷ്യമിട്ട് സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ഖേദപ്രകടനമുണ്ടായത്.

സെന്റ് മേരീസ് പള്ളിയുടെ പരാതിയിൽ 14 കുട്ടികളുടെ അറസ്റ്റ് ഈരാറ്റുപേട്ട പോലീസ് രേഖപ്പെടുത്തിയിരുന്നു. മൂന്ന് മതവിഭാഗത്തിൽപ്പെട്ട കുട്ടികളാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്. കുട്ടികൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ സ്റ്റേഷനിൽ വെച്ച് കേസ് ഒത്തുതീർപ്പാക്കാൻ പൂഞ്ഞാർ എംഎൽഎ പിസി ജോർജിന്റെ മധ്യസ്ഥതയും തേടിയിരുന്നു. അന്ന് പൂഞ്ഞാർ പള്ളിയിയിലെ വൈദികരോടും അധികാരികളോടും കുട്ടികൾ മാതാപിതാക്കളുടെ സാന്നിധ്യത്തിൽ മാപ്പ് പറയണമെന്ന വ്യവസ്ഥയിന്മേലാണ് കേസ് ഒത്തുതീർപ്പായത്.

കുരിശിനെ അധിക്ഷേപിക്കുക എന്ന ഉദ്ദേശ്യത്തോടെയല്ല കുട്ടികൾ ചിത്രമെടുത്തതെന്ന് പോലീസ് പറഞ്ഞിരുന്നു. കുരിശിനെ അപമാനിച്ചതിൽ പ്രതിഷേധം രേഖപ്പെടുത്തി പൂഞ്ഞാർ ഇടവക പ്രതിനിധിയോഗം രംഗത്തെത്തുകയും മുഖ്യമന്ത്രി, ഡിജിപി, കോട്ടയം ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി എന്നിവർക്കും സഭ പരാതി നൽകുകയും ചെ്തിരുന്നു.

അതേസമയം, കക്കടാംപൊയിൽ കുരിശുമലയിലെ കുരിശിൽ കയറി നിന്ന് ചിത്രമെടുത്ത സംഭവത്തിലും പൂഞ്ഞാറിലെ സംഭവത്തിലും പ്രതിഷേധിച്ച് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ കത്തോലിക്കാ സഭയുടെ യുവജന സംഘടനയായ കെസിവൈഎമ്മിന്റെ നേതൃത്വത്തിൽ സമരങ്ങൾ നടക്കുന്നുണ്ട്.

Exit mobile version